സ്വന്തം ലേഖകൻ: മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടി.എൻ.ശേഷൻ അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. ദീർഘനാളായി ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് ചെന്നൈയിൽ നടക്കും.
ഇന്ത്യയുടെ പത്താമത് തെരഞ്ഞെടുപ്പ് കമ്മീഷണറായി 1990ൽ ചുമതലയേറ്റ ടി.എൻ.ശേഷൻ തിരഞ്ഞെടുപ്പ് അഴിമതി മുക്തമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ്. 1996 വരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി തുടർന്ന അദ്ദേഹം കൊണ്ടുവന്നതാണ് തിരഞ്ഞെടുപ്പ് രംഗത്തെ പല പരിഷ്കാരങ്ങളും.
ഇക്കാലയളവിൽ 40,000ത്തോളം സ്ഥാനാർഥികളുടെ വരുമാന വെട്ടിപ്പുകളും തെറ്റായ പത്രിക സമർപ്പണങ്ങളും പരിശോധിച്ച അദ്ദേഹം 14,000 പേരെ തിരഞ്ഞെടുപ്പിൽനിന്ന് അയോഗ്യരാക്കി. മാതൃകാപെരുമാറ്റച്ചട്ടം (Model Code of Conduct), അര്‍ഹതപ്പെട്ട വോട്ടര്‍മാര്‍ക്കെല്ലാം നിര്‍ബന്ധമായും വോട്ടര്‍ ഐഡി, തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് ചെലവിടാവുന്ന തുകയ്ക്ക് പരിധി നിശ്ചിയിച്ചു,
നിരീക്ഷകരും മറ്റു കമ്മീഷന്‍ ഉദ്യോഗസ്ഥരും തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തിന് പുറത്തുനിന്നാക്കി, സുതാര്യവും കാര്യക്ഷമവും കര്‍ശനവുമായ തെരഞ്ഞെടുപ്പ് നടത്തിപ്പിന് വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കല്‍/വിരട്ടല്‍ , തെരഞ്ഞെടുപ്പ് ദിവസത്തെ പരസ്യ മദ്യവിതരണം, ഔദ്യോഗിക സംവിധാനം ദുരുപയോഗം ചെയ്തുകൊണ്ടുള്ള പ്രചാരണം തടയൽ അങ്ങനെ നീളുന്നു തിരഞ്ഞെടുപ്പിൽ ശേഷന്റെ ഇടപ്പെടലുകൾ.
1932 ഡിസംബർ 15ന് പാലക്കാട് ജില്ലയിലെ തിരുനെല്ലായിൽ ജനിച്ച ശേഷൻ, 1955 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആകുന്നതിന് മുൻപ് കാബിനറ്റ് സെക്രട്ടറി റാങ്കിലായിരുന്നു അദ്ദേഹം ഉണ്ടായിരുന്നത്. 1997ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കെ.ആർ.നാരാണയണനോട് മത്സരിച്ച് പരാജയപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല