സ്വന്തം ലേഖകൻ: ഡിഫോർഡ് ആക്ഷൻ ഫോർ ചൈൽഡ് ഹുഡ് അറൈവൽസ് (ഡി.എ.സി.എ) പ്രോഗാമനുസരിച്ച് പുതിയ അപേക്ഷകൾ സ്വീകരിക്കില്ലെന്ന് ട്രംപ് ഭരണകൂടം. ഇതിനുപുറമെ രണ്ടു വർഷത്തേക്ക് പുതുക്കി നൽകിയിരുന്നത് ഒരു വർഷമാക്കി കുറയ്ക്കാനും തീരുമാനിച്ചു. ഇത് സംബന്ധിച്ച് കഴിഞ്ഞ വ്യാഴായ്ചയാണ് വൈറ്റ് ഹൗസ് അധികൃതർ ഉത്തരവിറക്കിയത്.
ഒബാമ ഭരണകൂടമാണ് ആദ്യമായി ഡാക്കാ പ്രോഗ്രാം നിയമമാക്കിയത്. അനധികൃതമായി കുടിയേറിയ മാതാപിതാക്കളോടൊപ്പം എത്തിച്ചേർന്ന ചെറിയ കുട്ടികൾക്ക് അമേരിക്കയിൽ തുടരുന്നതിനും തൊഴിൽ ചെയ്യുന്നതിനുമുള്ള അവകാശമാണ് ഡാക്കയിലൂടെ ലഭിച്ചിരുന്നത്. ട്രംപ് അധികാരമേറ്റശേഷം ഈ പ്രോഗ്രാം നിർത്തലാക്കുന്നതിന് നടപടികൾ സ്വീകരിച്ചുവെങ്കിലും കോടതികളുടെ നിരന്തര ഇടപെടലുകൾ പൂർണ്ണമായും പ്രോഗ്രാം ഉപേക്ഷിക്കുന്നതിൽ നിന്നും ട്രംപ് ഭരണകൂടത്തെ വിലക്കുകയായിരുന്നു.
2017 ലായിരുന്നു ട്രംപ് ഡാക്കാ പദ്ധതി അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ രണ്ടു വർഷത്തേക്കു കൂടി പുതുക്കി നൽകുന്നതിനും അനുമതി നൽകിയിരുന്നു. പൊതുതിരഞ്ഞെടുപ്പ് നവംബറിൽ നടക്കാനിരിക്കെ രണ്ടു വർഷമെന്നത് ഒരു വർഷത്തേക്കു പുതുക്കിയാൽ മതിയെന്നു സർക്കാർ തീരുമാനിക്കുകയായിരുന്നു. അടുത്ത സർക്കാർ അധികാരത്തിൽ എത്തിയ ശേഷമായിരിക്കും ഡാക്കയുടെ ഭാവി തീരുമാനിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല