1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 15, 2019

സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് നടപടിയുടെ അടുത്ത ഘട്ടമായ ജനപ്രതിനിധി സഭയിലെ വോട്ടെടുപ്പ് വരുന്ന ബുധനാഴ്ച നടന്നേക്കും. യുഎസ് ജനപ്രതിനിധിസഭയുടെ ഇന്റലിജന്റ് കമ്മിറ്റി തയാറാക്കിയ അന്വേഷണ റിപ്പോർട്ട് പഠിച്ചശേഷമാണ് അധികാരദുർവിനിയോഗത്തിന്റെ പേരിൽ ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള 2 വകുപ്പുകൾ ജുഡീഷ്യറി കമ്മിറ്റി വെള്ളിയാഴ്ച ശുപാർശ ചെയ്തത്.

435 അംഗ സഭയിൽ പ്രതിപക്ഷമായ ഡെമോക്രാറ്റ് പാർട്ടിക്കാണു ഭൂരിപക്ഷം. അതിനാൽ കുറ്റവിചാരണയ്ക്കു അംഗീകാരം കിട്ടാനാണു സാധ്യത. തുടർന്ന് വിഷയം യുഎസ് പാർലമെന്റിന്റെ ഉപരിസഭയായ സെനറ്റിന്റെ പരിഗണനയ്ക്കെത്തും. 100 അംഗ സെനറ്റ് അനുമതി നൽകിയാൽ മാത്രമാണു ജനുവരിയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള വിചാരണ നടക്കുക.

എന്നാൽ, സെനറ്റിൽ ട്രംപിന്റെ കക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിക്കു ഭൂരിപക്ഷം ഉള്ളതിനാൽ പ്രമേയം തള്ളിപ്പോകാനാണു സാധ്യത. സെനറ്റ് വോട്ടെടുപ്പിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിന്റെ അംഗീകാരം ലഭിച്ചാൽ ട്രംപിനു വൈറ്റ് ഹൗസ് വിടേണ്ടിവരും.

അടുത്ത വർഷത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപ് വീണ്ടും മത്സരിക്കുമ്പോൾ എതിരാളിയാകാൻ സാധ്യതയുള്ള ഡെമോക്രാറ്റ് നേതാവ് ജോ ബൈഡനെതിരെ യുക്രൈനിൽ കേസന്വേഷണത്തിനായി അവിടെത്തെ പ്രസിഡന്റിനുമേൽ സമ്മർദം ചെലുത്തിയെന്നാണ് ആരോപണം.

യുക്രെയ്ൻ പ്രസിഡ‍ന്റ് വൊളോഡിമിർ സെലെൻസ്കിയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ആവശ്യമുന്നയിച്ചത്. യുഎസിൽനിന്നുള്ള ധനസഹായം തടഞ്ഞുവച്ചായിരുന്നു ഈ സമ്മർദം. ഇതു സംബന്ധിച്ചു വൈറ്റ്ഹൗസിലെ ഉദ്യോഗസ്ഥൻ നൽകിയ പരാതിയാണ് കുറ്റവിചാരണ നടപടികളിലേക്കു നയിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.