സ്വന്തം ലേഖകൻ: പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ഇംപീച്മെന്റ് പടയൊരുക്കം ശക്തിപ്രാപിക്കുന്നു. ട്രംപിനെതിരായ സാക്ഷിമൊഴികൾ രഹസ്യമായി രേഖപ്പെടുത്തുന്നത് അവസാനിപ്പിച്ചു. നാളെ മുതൽ നടക്കുന്ന തെളിവെടുപ്പ് ചാനലുകൾ സംപ്രേഷണം ചെയ്യും.
ട്രംപിനെയും റിപ്പബ്ലിക്കൻ പാർട്ടിയെയും മുട്ടുകുത്തിക്കാൻ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടി നടത്തുന്ന സമർഥമായ കരുനീക്കമാണ് ഇംപീച്ച്മെന്റ്. ഇതു ഫലം കണ്ടാൽ ഈ വർഷം അവസാനത്തോടെ ട്രംപിനു സെനറ്റിൽ കുറ്റവിചാരണ നേരിടേണ്ടി വന്നേക്കാം. 20 വർഷം മുൻപ്, ബിൽ ക്ലിന്റൻ പ്രസിഡന്റായിരുന്നപ്പോൾ ഇതേ നടപടിയുണ്ടായതാണ്.
പൊതു ഹിയറിംഗില്‍ ഉക്രൈനിലെ യു.എസ് അംബാസഡര്‍ ബില്‍ ടെയ്ലർ ട്രംപിന് എതിരായി നിര്‍ണായക മൊഴി നല്‍കിയതായി റിപ്പോർട്ടുകളുണ്ട്. എതിരാളിയായ ജോ ബൈഡനെതിരെ വ്യാജ കേസുണ്ടാക്കാന്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തിയെന്നുള്ള നിര്‍ണ്ണായക മൊഴിയാണ് യു.എസ് നയതന്ത്ര ഉദ്യോഗസ്ഥന്‍ നല്‍കിയതെന്നാണ് സൂചന.
ബൈഡനെതിരായ അന്വേഷണം സംബന്ധിച്ച് ട്രംപും യുഎസ് നയതന്ത്ര ഉദ്യോഗസ്ഥന്‍ ഗോഡന്‍ സോണ്ട്‍ലാന്‍ഡും തമ്മിലുണ്ടായ സംഭാഷണത്തെ കുറിച്ച് താന്‍ അറിഞ്ഞു എന്നാണ് ടെയ്‍ലര്‍ മൊഴി നല്‍കിയത്. ഇവരുടെ സംഭാഷണം തന്‍റെ സ്റ്റാഫ് കേട്ടെന്നാണ് മൊഴി. ടെയ്ലറുടെ മൊഴി ട്രംപിന് വലിയ തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ഉക്രൈന് നല്‍കാനുള്ള സഹായങ്ങള്‍ മരവിപ്പിച്ച് ബൈഡന് എതിരായി അഴിമതി ആരോപണം ഉന്നയിപ്പിച്ച് അന്വേഷണം നടത്താന്‍ ട്രംപ് ശ്രമിച്ചു എന്നതാണ് ആരോപണം. ജോ ബൈഡനും മകനുമെതിരെ വ്യാജ കേസുണ്ടാക്കാന്‍ ഉക്രൈന്‍ പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്കിയോട് ട്രംപ് ആവശ്യപ്പെട്ടു എന്നാണ് ട്രംപിനെതിരെയുള്ള പരാതി.
2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ട്രംപിന് പ്രധാന എതിരാളിയാവുക ജോ ബൈഡനാണ്. എന്നാല്‍ ഈ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും കൂടുതല്‍ തെളിവുകള്‍ അധികം വൈകാതെ പുറത്ത് വിടുമെന്നും ട്രംപ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല