സ്വന്തം ലേഖകൻ: സിറിയക്ക് മേല്‍ നടത്തുന്ന കടന്നാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ തുര്‍ക്കിഷ് നേതാവ് റജപ് തയ്യിബ് എര്‍ദോഗന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ട് ട്രംപിന്റെ മുന്നറിയിപ്പ്. അതി സമര്‍ത്ഥനാവാനും വിഡ്ഢിയാവാനും ശ്രമിക്കരുതെന്ന് ട്രംപ് എര്‍ദോഗന് താക്കീത് നല്‍കി. അമേരിക്കന്‍ ഉപരോധം വകവെക്കാതെ തുര്‍ക്കി സൈന്യം ഉത്തര സിറിയയിലെ കുര്‍ദ് പട്ടണത്തില്‍ ആക്രമണം തുടരുകയാണ്. മേഖലയില്‍നിന്നും അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയിരിക്കുകയാണ്.
സൈന്യത്തെ പിന്‍വലിച്ചതിനെത്തുടര്‍ന്ന് അമേരിക്കയുടെ കുര്‍ദ് സഖ്യത്തില്‍ വിള്ളല്‍ വീഴാതിരിക്കാനും രാഷ്ട്രീയപരമായി കേടുപാടുകളുണ്ടാകാതിരിക്കാനുമായി നീക്കങ്ങള്‍ നടത്താനുള്ള ശ്രമത്തിലാണ് ട്രംപ്. ഇതിന് മുന്നോടിയായി ബുധനാഴ്ച മാത്രം ഒമ്പത് കത്തുകളാണ് വൈറ്റ്ഹൗസ് തയ്യാറാക്കിയത്.
“നമുക്ക് നല്ല ഒരു നീക്കവുമായി മുന്നോട്ടുപോകാം. ആയിരക്കണക്കിന് ആളുകളെ കൊന്നുതള്ളിയതില്‍ നിങ്ങള്‍ ഉത്തരവാദിത്വമെടുക്കേണ്ട ആവശ്യമില്ല. അതുപോലെ, തുര്‍ക്കിയുടെ സാമ്പത്തികാവസ്ഥ ഇടിച്ചുതകര്‍ത്തതില്‍ ഞാനും ഉത്തരവാദിത്വമെടുക്കുന്നില്ല,” ട്രംപ് ഏര്‍ദോഗന് നല്‍കിയ കത്തില്‍ പറയുന്നു.
സിറിയയെ ആക്രമിക്കുന്നതില്‍ തുര്‍ക്കിക്ക് യുഎസ് പച്ചക്കൊടി കാണിച്ചിട്ടില്ലെന്നും ട്രംപ് മറ്റൊരു കത്തില്‍ പറയുന്നു. മേഖലയില്‍നിന്നും സൈന്യത്തെ പിന്‍വലിച്ചതിനെ വിമര്‍ശിച്ച് നിരവധിപ്പേര്‍ രംഗത്തെത്തിയതോടെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. “നിങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ ഞാന്‍ കഠിനാധ്വാനം ചെയ്തു. ലോകത്തെ നിരാശപ്പെടുത്തരുത്. നിങ്ങള്‍ക്ക് ഒരു മികച്ച നീക്കം നടത്താവുന്നതാണ്,” ട്രംപ് കത്തില്‍ പറയുന്നു.
ലോക രാജ്യങ്ങളുടെ സമ്മര്‍ത്തിന് വഴങ്ങാതെ തുര്‍ക്കി പ്രസിഡന്‍റ് ഉര്‍ദുഗാന്‍ . തുര്‍ക്കി സിറിയയില്‍ കുര്‍ദുകള്‍ക്ക് നേരെ നടത്തുന്ന സൈനിക ആക്രമണം തുടരുമെന്ന് തുര്‍ക്കി പ്രസിഡന്‍റ് അറിയിച്ചു. കുര്‍ദ് വിഭാഗം ആയുധമുപേക്ഷിച്ച് പിന്‍മാറിയാല്‍ മാത്രമേ തുര്‍ക്കി സൈന്യം ആക്രമവസാനിപ്പിക്കുവെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.
ഉത്തര സിറിയയിൽ തുർക്കിയുടെ സൈനിക നടപടി രണ്ടാം ആഴ്ചയിലേക്കു കടക്കുമ്പോൾ, കുർദുകളെ സഹായിക്കാനെത്തിയ സിറിയൻ പട്ടാളത്തിനു അകമ്പടിയായി റഷ്യൻ സൈന്യവും ഇറങ്ങി. ഉത്തര സിറിയയിൽ യൂഫ്രട്ടിസ് നദി കടന്ന റഷ്യൻ പട്ടാളം, കുർദുകൾ നയിക്കുന്ന സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സസിനൊപ്പം കോബാനി പട്ടണത്തിനു സമീപമെത്തിയതായി സിറിയൻ ഒബ്‌സർവേറ്ററി റിപ്പോർട്ട് ചെയ്തു.
കുർദ് പോരാളികൾ സിറിയ പ്രസിഡന്റ് ബഷാർ അൽ അസദുമായി ധാരണയുണ്ടാക്കിയതിനെ തുടർന്ന് കുർദ് മേഖലകളിൽ സിറിയൻ സൈന്യം നിയന്ത്രണമേറ്റെടുത്തിട്ടുണ്ട്. 4 ദിവസത്തിനിടെ 500 സിറിയൻ കുർദുകൾ ഇറാഖിലെ സ്വയംഭരണപ്രദേശമായ കുർദ് പ്രവിശ്യയിൽ അഭയം തേടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല