സ്വന്തം ലേഖകൻ: വടക്കൻ എമിറേറ്റുകളിൽ കൊവിഡ് വാക്സീൻ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വൻവർധന. ലേബർ ക്യാംപുകളിൽ നിന്നെത്തുന്നവരുടെ എണ്ണവും കൂടിയതോടെ കേന്ദ്രങ്ങളിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി. അജ്മാൻ ഇന്ത്യൻ അസോസിയേഷൻ വാക്സിനേഷൻ കേന്ദ്രത്തിൽ 1,000 മുതൽ 1,500 പേർ വരെ പ്രതിദിനം എത്തുന്നു.
ഏറ്റവും വലിയ വാക്സീൻ കേന്ദ്രങ്ങളിലൊന്നായ ഇവിടെ 5 ബൂത്തുകളാണുള്ളത്. എമിറേറ്റ്സ് ഐഡിയുമായി എത്തിയാൽ 20 മിനിറ്റിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കാം. മുതിർന്ന പൗരന്മാർ, വനിതകൾ, അധ്യാപകർ, സ്കൂൾ ജീവനക്കാർ തുടങ്ങിയവർക്ക് പ്രത്യേക ബൂത്ത് സജ്ജമാണ്. 105 സൗജന്യ വാക്സീൻ കേന്ദ്രങ്ങളാണുള്ളത്.
തിരക്കു കൂടിയതോടെ രാവിലെ 7.30 മുതൽ രാത്രി 10 വരെ സൗകര്യമൊരുക്കിയതായി അജ്മാൻ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അബ്ദുൽ സലാഹ് പറഞ്ഞു. വെള്ളിയാഴ്ചകളിൽ ഉച്ചകഴിഞ്ഞ് 3 മുതൽ 10 വരെ. യുഎഇയിൽ സ്വദേശികളും വിദേശികളുമായ 13 ലക്ഷത്തോളം പേർ ഇതുവരെ വാക്സീൻ സ്വീകരിച്ചു. ആരോഗ്യ പ്രവർത്തകർ, സൈനികർ, പൊലീസ്, തുടങ്ങിയവർക്ക് സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലായി വാക്സീൻ നൽകി. കഴിഞ്ഞ മാസമാണ് പൊതുജനങ്ങൾക്ക് നൽകിത്തുടങ്ങിയത്. കൊവിഡ് പരിശോധനകളും ഊർജിതമാക്കി.
യുഎഇ ആരോഗ്യമന്ത്രാലയം വെബ്സൈറ്റിലും സമൂഹമാധ്യമ അക്കൗണ്ടിലും വാക്സിനേഷൻ കേന്ദ്രങ്ങളുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സർക്കാർ- സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും വാക്സീൻ സ്വീകരിക്കാനാകും. ലേബർ ക്യാംപുകൾ, വൻകിട കമ്പനികൾ, ആരാധനാലയങ്ങൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ സഞ്ചരിക്കുന്ന ക്ലിനിക് എത്തി വാക്സീൻ നൽകുന്ന പദ്ധതിയും തുടങ്ങി.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും കോവിഡ് വാക്സിൻ എത്തിക്കാനുള്ള തീവ്രശ്രമം തുടരുന്ന രാജ്യത്ത് ഭിന്നശേഷിക്കാർ, വിട്ടുമാറാത്ത രോഗങ്ങളാൽ വലയുന്നവർ എന്നിവർക്ക് വീടുകളിലെത്തി വാക്സിൻ നൽകും. കഴിഞ്ഞ ദിവസം വയോജനങ്ങൾക്ക് വീടുകളിൽ വാക്സിൻ ലഭ്യമാക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് പുതിയ അറിയിപ്പ്. ഇത്തരം വിഭാഗത്തിൽപെട്ടവർക്ക് വീടുകളിൽ വാക്സിൻ എത്തിക്കുന്നതിനായി പ്രത്യേക മെഡിക്കൽ ടീമുകൾ സജ്ജമാണെന്നും സംഘം താമസക്കാർക്ക് അവരുടെ വീടുകളിൽ വാക്സിൻ നൽകുമെന്നും അബൂദബി ഹെൽത്ത് സർവിസസ് കമ്പനി (സേഹ) ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ഈ വിഭാഗങ്ങളിൽപെടുന്നവർ വാക്സിൻ സ്വീകരിക്കുന്നതിനായി 80050 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സെഹയുടെ ആക്ടിങ് ഗ്രൂപ് ചീഫ് ഓപറേഷൻ ഓഫിസർ ഡോ. മർവാൻ അൽ കാബി പറഞ്ഞു.വിതരണ കേന്ദ്രങ്ങളിലെത്തി വാക്സിൻ സ്വീകരിക്കാൻ കഴിയാത്ത വയോജനങ്ങൾക്കും കിടപ്പ് രോഗികൾക്കും വീടുകളിൽ വാക്സിൻ എത്തിക്കുമെന്ന് ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്നത്തെ ഞങ്ങളുടെ സന്ദേശം രാജ്യത്തെ മുതിർന്ന പൗരന്മാർക്കുള്ളതാണെന്ന് തുടങ്ങുന്ന കുറപ്പിലാണ് യു.എ.ഇ ആരോഗ്യ മേഖലയുടെ വക്താവ് ഡോ. ഫരീദ് അൽ ഹോസ്നി ഇക്കാര്യം വ്യക്തമാക്കിയത്. വയോജനങ്ങൾക്ക് വാക്സിൻ നൽകുന്നതിന് ഉയർന്ന പരിഗണനയാണ് സ്വീകരിച്ചിട്ടുള്ളത്. കേന്ദ്രങ്ങളിലെത്താൻ കഴിയാത്ത വയോജനങ്ങൾക്ക് അവരുടെ വീടുകളിലെത്തി വാക്സിൻ നൽകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല