സ്വന്തം ലേഖകൻ: രാജ്യങ്ങളുടെ യഥാർഥ യാത്രാരേഖകൾ തിരിച്ചറിയാനുള്ള ഡിജിറ്റൽ ശേഖരണ പ്ലാറ്റ്‌ഫോം ദുബായ് താമസ കുടിയേറ്റ വകുപ്പിൽ (ജി.ഡി.എഫ്.ആർ.എ.) സജ്ജമായി. ദുബായ് ഇ-ഡോക്യുമെന്റ്‌സ് സിസ്റ്റം എന്നപേരിലുള്ള ഈ ഡിജിറ്റൽ ശേഖരണം കൃത്രിമരേഖകൾ ഉപയോഗിച്ച് രാജ്യത്ത് പ്രവേശിക്കുന്നത് തടയുന്നതിനും വ്യാജന്മാരെ അതിവേഗം കണ്ടത്തുന്നതിനും സഹായിക്കും.
ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും യഥാർഥ യാത്രാ രേഖകളുടെ ഡിജിറ്റൽ പകർപ്പുകൾ ഇതിൽ ശേഖരിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ അനധികൃത കടന്നുകയറ്റം തടയുന്നതിനെ ഇത് സഹായിക്കും. ദുബായ് എമിഗ്രേഷൻ ഡെപ്യൂട്ടി ഡയറക്ടർ മേജർ ജനറൽ ഉബൈദ് ബിൻ സുറൂറാണ് ഈ ഡിജിറ്റൽ സംവിധാനത്തിന് തുടക്കംകുറിച്ചത്.
രാജ്യത്തിന്റെ അതിർത്തി സുരക്ഷ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ദുബായ് ഗവൺമെന്റിന്റെ ഡിജിറ്റൽ പരിവർത്തനങ്ങളിൽ കൂടുതൽ നവീനത കൈവരിക്കുന്നതിനും ലക്ഷ്യമിട്ടാണ് ജി.ഡി.എഫ്.ആർ.എ. ദുബായ് ഇ-ഡോക്യുമെന്റ്‌സ് സിസ്റ്റത്തിന് തുടക്കം കുറിച്ചത്. നെതർലാന്റ്‌സ്, കാനഡ, യു.എസ്., ഓസ്‌ട്രേലിയ എന്നിവയുടെ അംഗത്വം ഉൾപ്പെടുന്ന എഡിസൺ ടിഡി പോലുള്ള സിസ്റ്റങ്ങൾക്ക് സമാനമാണിത്.
യാത്രാരേഖകൾ സ്ഥിരീകരിക്കുന്നതിനും വ്യാജരേഖകൾ കണ്ടെത്തുന്നതിനുമുള്ള അത്യാധുനിക ഫ്ളാറ്റ് ഫോമാണിതെന്ന് മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ പ്രസ്താവിച്ചു കൃത്രിമ രേഖകൾ കണ്ടെത്താൻ സഹായിക്കുന്ന ജി.ഡി.എഫ്.ആർ.എ.യുടെ കേന്ദ്രമാണ് ‘ഡോക്യുമെന്റ് ഇൻസ്പെക്ഷൻ സെന്റർ.’
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല