സ്വന്തം ലേഖകൻ: വന്ദേഭാരത് മിഷൻ വിമാന സർവീസുകൾ പ്രയോജനപ്പെടുത്തി കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് നാളെ മുതൽ യുഎഇയിലേക്കു വിമാന സർവീസുകൾ. അബുദാബി, ദുബായ്, ഷാർജ എന്നീ വിമാനത്താവളങ്ങളിലേക്ക് 26 വരെ നിശ്ചയിച്ച എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിലാണ് കരിപ്പൂരിൽനിന്നു പുറപ്പെടാൻ അനുമതിയായത്. യുഎഇ പൗരന്മാർക്കും യുഎഇയിൽ വീസയുള്ള ഇന്ത്യക്കാർക്കും നിബന്ധനകൾക്കു വിധേയമായി യാത്ര ചെയ്യാം.
യുഎഇയിലേക്ക് രണ്ടാഴ്ചത്തേക്ക് വിമാന സർവീസിന് അനുമതി ലഭിച്ചതോടെ തിരിച്ചെത്താനുള്ള നെട്ടോട്ടത്തിലാണ് മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ. യുഎഇ വിദേശകാര്യ മന്ത്രാലയത്തിൽ റജിസ്റ്റർ ചെയ്ത് അനുമതി ലഭിക്കുകയും യാത്രയ്ക്ക് 96 മണിക്കൂർ മുൻപ് കൊവിഡ് പരിശോധിച്ച െനഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്കുമാണ് യാത്രാനുമതി ലഭിക്കുക. റജിസ്ട്രേഷനും പരിശോധനാ ഫലവും യഥാസമയം ലഭിക്കുമോ എന്ന ആശങ്കയിലാണ് യാത്രക്കാർ.
യുഎഇ വിദേശകാര്യ മന്ത്രാലയ വെബ്സൈറ്റിൽ റജിസ്ട്രേഷൻ നടത്തിയ 90 ശതമാനം പേർക്കും അനുമതി ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. നിരവധി പേരാണ് റജിസ്റ്റർ ചെയ്തിട്ടും അനുമതി ലഭിക്കാതെ കുഴങ്ങിയത്. രോഗ ലക്ഷണമില്ലാതെ കൊവിഡ് പരിശോധന നടത്തുന്നതിനും ചിലർക്ക് സാധിച്ചിട്ടില്ല. ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കിലെ ചിലയിടങ്ങളിൽ പരിശോധന നടത്തൂ. 96 മണിക്കൂറിനുള്ളിൽ ഫലം ലഭിക്കാനും ഭാഗ്യം തന്നെ കനിയണം!
ചില പ്രദേശങ്ങളിൽ അംഗീകൃത ലബോറട്ടറികളുടെ എണ്ണം വളരെ കുറവായതും ട്രിപ്പിൾ ലോക്ഡൗൺ നിലവിലുള്ളതിനാൽ ഇതര സ്ഥലങ്ങളിൽ പോയി പരിശോധിക്കാനുള്ള പ്രയാസവുമുണ്ടെന്നും പ്രവാസികൾ പറയുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അംഗീകരിച്ച ലബോറട്ടറിയി ൽനിന്നാണ് പിസിആർ ടെസ്റ്റ് നടത്തേണ്ടത്.
വിമാന സർവീസുകൾ: നാളെ രാവിലെ 10.40 (ഷാർജ), 14ന് ഉച്ചയ്ക്ക് 1.40ന് (ഷാർജ), 15ന് രാവിലെ 7.10ന് (ഷാർജ), 2.35(ദുബായ്), 16ന് വൈകിട്ട് 4.40 (ഷാർജ), 17നു രാവിലെ 8ന് (അബുദാബി), 10.55 (ദുബായ്), 18 വൈകിട്ട് 4.40 (ഷാർജ), 20നു രാവിലെ 10.20ന് (അബുദാബി), 21ന് വൈകിട്ട് 4.40 (ഷാർജ), 22ന് രാവിലെ 8.53 (ദുബായ്), 23നു രാവിലെ 7.10 (ഷാർജ), 24ന് രാവിലെ 9.25 (ദുബായ്) 25ന് രാവിലെ 10.40 (ഷാർജ), 26ന് രാവിലെ 8ന് (അബുദാബി).
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല