സ്വന്തം ലേഖകൻ: യുഎഇ സ്മാരകദിനം, 49–ാം ദേശീയ ദിനം എന്നിവ പ്രമാണിച്ച് സ്വകാര്യമേഖലയ്ക്ക് മൂന്നു ദിവസം ശമ്പളത്തോടുകൂടിയ അവധി. ഡിസംബർ ഒന്നു മുതൽ മൂന്നു വരെയാണ് അവധിയെന്ന് മനുഷ്യവിഭവ, സ്വദേശിവത്കരണ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. വെള്ളിയാഴ്ച വാരാന്ത്യ അവധിയായതിനാൽ ഫലത്തിൽ തുടർച്ചയായ നാലു ദിവസം അവധിയാണ് ലഭിക്കുക. ശനിയാഴ്ച അവധിയുള്ളവർക്ക് ഒരു ദിവസം കൂടി ലഭിക്കും. പൊതുമേഖലയ്ക്ക് നേരത്തെ അഞ്ചു ദിവസം അവധി പ്രഖ്യാപിച്ചിരുന്നു. ഡിസംബർ രണ്ടിനാണ് യുഎഇ ദേശീയ ദിനം.
സ്വകാര്യ സ്ഥാപനങ്ങൾ പ്രവർത്തന രഹിതമായാലും തൊഴിലാളികളുടെ വേതനം തടയരുതെന്ന് മാനവ വിഭവശേഷി-സ്വദേശിവൽകരണ മന്ത്രാലയം. നിർമാണ മേഖലയിൽ കരാർ അടിസ്ഥാനത്തിൽ തൊഴിലാളികളെ നിയമിച്ച കമ്പനികൾക്കും ഇതു ബാധകമാണ്. ദീർഘകാലം വേതനം തടഞ്ഞാൽ തൊഴിലുടമയും തൊഴിലാളിയും നിയമലംഘകരാകുമെന്നും വ്യക്തമാക്കി. 3 മാസത്തിലധികം തൊഴിൽ രഹിതരായാൽ രേഖാമൂലം അധികൃതരെ അറിയിക്കണം.
വീസ റദ്ദായാൽ പുതിയതു ലഭിക്കാൻ 6 മാസം കാത്തിരിക്കേണ്ടതില്ല. പുതിയ വീസയ്ക്ക് 2 വ്യവസ്ഥ മാത്രം. നിലവിലുള്ള സ്പോൺസറുടെ വീസ റദ്ദാക്കുക, മുൻ സ്പോൺസറുടെ കീഴിൽ 2 വർഷമെങ്കിലും പൂർത്തിയാക്കുക. വിദഗ്ധ തൊഴിൽ തസ്തികയിലുള്ളവരെ ഈ വ്യവസ്ഥയിൽ നിന്നൊഴിവാക്കിയിട്ടുണ്ട്.പുതിയ തൊഴിലിൽ പ്രവേശിക്കുന്നവരുടെ വേതനം യഥാക്രമം 12,000 ദിർഹം , 7,000, 5,000 എന്നിങ്ങനെയായിരിക്കണം.
നിശ്ചിത തസ്തികകളിൽ ഉള്ളവർക്ക് ഒന്നിലേറെ സ്ഥാപനങ്ങളിൽ തൊഴിലെടുക്കാൻ നിയമതടസ്സമില്ല. ഇതിനു നിലവിലുള്ള സ്പോൺസറുടെയോ തൊഴിൽ സ്ഥാപന നടത്തിപ്പുകാരുടെയോ അനുമതി ആവശ്യമില്ല. സ്വദേശികൾക്കും വിദേശികൾക്കും ഒന്നിലധികം സ്ഥാപനങ്ങളിൽ ജോലിയെടുക്കാം. പാർട്ട് ടൈം തൊഴിൽ വീസയ്ക്ക് ആദ്യത്തെ തൊഴിലുടമയുടെ അനുമതി വേണമെന്നില്ല. മറ്റൊരു സ്ഥാപനത്തിൽ കൂടി ജോലി ചെയ്യാൻ ആദ്യം പാർട്ട് ടൈം വീസയെടുക്കണം.
2018ലാണ് ഒന്നിലധികം സ്ഥാപനങ്ങളിൽ ജോലിചെയ്യാൻ അനുവദിക്കുന്ന, ഒരു വർഷം കാലാവധിയുള്ള വീസ നൽകാൻ തുടങ്ങിയത്. ഒരു ദിവസം 8 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യിക്കരുത്. അപേക്ഷയ്ക്ക് 100 ദിർഹവും തുടർ നടപടിക്രമങ്ങൾക്ക് 500 ദിർഹവുമാണ് വീസ നിരക്ക്. പെർമിറ്റ് കൂടാതെ ജോലിയെടുത്തു പിടിക്കപ്പെട്ടാൽ അര ലക്ഷം ദിർഹമാണ് പിഴ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല