സ്വന്തം ലേഖകൻ: യുഎഇയിൽനിന്ന് വിദേശത്തേക്കു പോകുന്നവർക്ക് റജിസ്ട്രേഷനും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധം. വന്ദേഭാരത് മിഷൻ പോലുള്ള ഒഴിപ്പിക്കൽ വിമാനങ്ങളിൽ പോകുന്നവർക്ക് വിമാനത്താവളത്തിലെ റാപ്പിഡ് ടെസ്റ്റ് മതിയാകും. ഏഴിന് രാജ്യാന്തര വിമാനസർവീസുകൾ ആരംഭിക്കുന്ന പശ്ചാത്തലത്തിലാണു നിർദേശം.
ദേശീയ അത്യാഹിത, ദുരന്ത നിവാരണ സമിതി വക്താവ് ഡോ. സെയ്ഫ് അൽ ദാഹിരിയാണ് ഇക്കാര്യം അറിയിച്ചത്. പ്രത്യേക കാരണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ വിദേശ യാത്രാനുമതി നൽകൂ. യുഎഇ സ്വദേശികൾക്കും താമസ വീസയുള്ള വിദേശികൾക്കും വിദേശത്തു പോകാൻ പെർമിറ്റ് ലഭിക്കും. 50 ദിർഹമാണ് ഫീസ്. വിനോദസഞ്ചാരത്തിന് തൽക്കാലം അനുമതിയില്ല.
യുഎഇയിലേക്ക് മടങ്ങണമെങ്കിലും ഐസിഎ വെബ്സൈറ്റിൽനിന്ന് പ്രത്യേക അനുമതി എടുക്കണം. ഇത് ലഭിച്ച ശേഷം മാത്രം ടിക്കറ്റ് എടുക്കാവൂ. തിരിച്ചുവരുമ്പോൾ യാത്രാ, ആരോഗ്യവിവരങ്ങൾ പൂരിപ്പിച്ചു നൽകണം. അൽഹൊസൻ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ആക്ടീവാക്കണമെന്നതും നിർബന്ധമാണ്. തിരിച്ചെത്തുന്നവർക്ക് പിസിആർ ടെസ്റ്റുണ്ടാകും.
ചികിത്സ, വിദ്യാഭ്യാസം, ജോലി, ബിസിനസ്, ജീവകാരുണ്യം, വിദേശത്തുള്ള യുഎഇ പൗരനെ സന്ദർശിക്കാൻ പോകുന്ന അടുത്ത ബന്ധുക്കൾ എന്നിവർക്കു മാത്രമേ യാത്രാനുമതി ലഭിക്കൂ. ഗുരുതര രോഗമുള്ള 70നു മുകളിൽ പ്രായമുള്ളവർക്ക് യാത്രാനുമതി നൽകില്ല.
ഫെഡറൽ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അതോറിറ്റിയുടെ (ഐസിഎ) വെബ്സൈറ്റിലൂടെയാണ് (https://www.ica.gov.ae) അപേക്ഷിക്കേണ്ടത്. എമിറേറ്റ്സ് ഐഡി, പാസ്പോർട്ട്, വീസാ പേജ് എന്നിവയും അപ് ലോഡ് ചെയ്യണം. വിദേശത്തേക്കു പോകേണ്ടതിന്റെ കാരണം വ്യക്തമാക്കുകയും വേണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല