സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ആകെ കൊവിഡ് മരണം 83,000 കടന്നു. രാജ്യത്ത് കൊറോണ വൈറസ് മൂലമുള്ള മരണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ പങ്കാളിയുടെയോ അടുത്ത ബന്ധുവിന്റെയോ മരണത്തെ തുടർന്ന് രണ്ടാഴ്ചത്തെ ശമ്പളത്തോടുകൂടിയ അവധി അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
പ്രിയപ്പെട്ടവരുടെ വിയോഗം നേരിടേണ്ടി വരുന്ന വിവിധ രംഗങ്ങളിലെ ജീവനക്കാർക്ക് നിയമപരമായ ബിറീവ്മെന്റ് അവധി ഏർപ്പെടുത്തണമെന്നാണ് ആഹ്വാനം. ഈ ആവശ്യം ഉന്നയിച്ച് ഒരു കൂട്ടം എംപിമാരും ബിസിനസ്സ് ഉടമകളും ചാരിറ്റികളും മന്ത്രിമാരെ സമീപിച്ചതായാണ് റിപ്പോർട്ടുകൾ.
നിലവിൽ തൊഴിലാളികൾക്ക് ഒരു കുട്ടിയെ നഷ്ടപ്പെട്ടാൽ മാത്രമേ ശമ്പളത്തോടുകൂടിയ അവധി ലഭിക്കുകയുള്ളൂ. മഹാമാരി സമ്പദ്‌വ്യവസ്ഥയെ തകർക്കുന്ന ഈ സമയത്ത് ഇത്തരമൊരു നീക്കം തിരിച്ചടിയ്ക്കുമെന്നാണ് സർക്കാർ നിലപാട്. ജീവനക്കാർക്കിടയിലെ വിയോഗ ദുഃഖം ഇതിനകം നികുതി വരുമാനത്തിലും എൻഎച്ച്എസിന്റെ ശേഷിയിലും പ്രതിവർഷം 23 ബില്യൺ ഡോളറിന്റെ ചെലവ് ഉണ്ടാക്കുന്നതായി ബിറീവ്മെന്റ് ചാരിറ്റി സ്യൂ റൈഡർ പറയുന്നു. എന്നാൽ “ബിറീവ്മെന്റ് ഒരു അവധിക്കാലമല്ലെന്ന്” ചാരിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് ഹെയ്ഡി ട്രാവിസ് പറഞ്ഞു.
കൊവിഡ് രോഗികളെക്കൊണ്ട് ആശുപത്രികൾ നിറയുന്ന സാഹചര്യത്തിൽ രോഗികളെ ഹോട്ടലുകളിലേക്ക് മാറ്റാനുള്ള സാധ്യത എൻഎച്ച്എസ് പരിഗണിക്കുന്നുണ്ടെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് സ്ഥിരീകരിച്ചു – ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ എത്രത്തോളം നീണ്ടുനിൽക്കുമെന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
എൻഎച്ച്‌എസിന് മേലുള്ള സമ്മർദ്ദം ഒഴിവാക്കാൻ സർക്കാർ എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും ഹാൻകോക്ക് സ്കൈ ന്യൂസിനോട് പറഞ്ഞു. നിലവിൽ 35,000 ത്തിലധികം കൊറോണ വൈറസ് രോഗികൾ യുകെയിലുടനീളമുള്ള ആശുപത്രികളിൽ ചികിത്സയിലാണ്.
മാർച്ച് 8 മുതൽ ഇംഗ്ലണ്ടിലെ മൂന്നാമത്തെ ദേശീയ ലോക്ക്ഡൗണിൽ ഇളവുകൾ വരുത്താൻ ചില കൺസർവേറ്റീവ് എംപിമാർ മന്ത്രിമാർക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഇക്കാര്യം ഉന്നയിച്ചപ്പോൾ എത്ര കാലം നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നായിരുന്നു ആരോഗ്യ സെക്രട്ടറി പറഞ്ഞത്.
ഫെബ്രുവരി 15 നകം രാജ്യത്തെ ഏറ്റവും ദുർബലരായ 15 ദശലക്ഷം ആളുകൾക്ക് കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്, ആ സമയപരിധി പാലിക്കുന്നതിനായി വാക്സിനേഷൻ പ്രോഗ്രാം ശക്തമായി മുന്നോട്ട് കൊണ്ടു പോകേണ്ടതുണ്ടെന്നും ആരോഗ്യ സെക്രട്ടറി കൂട്ടിച്ചേർത്തു.
യുകെയിലുടനീളം 2.4 ദശലക്ഷത്തിലധികം ആളുകൾക്കായി 2.8 ദശലക്ഷത്തിലധികം കൊറോണ വൈറസ് ജാബുകൾ ഇതുവരെ വിതരണം ചെയ്തു കഴിഞ്ഞതായാണ് സർക്കാർ പുറത്തുവിട്ട കണക്കുകൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല