സ്വന്തം ലേഖകൻ: മെച്ചപ്പെട്ട പരിശോധന നടത്തിയില്ലെങ്കില്‍ സെപ്റ്റംബറില്‍ സ്‌കൂള്‍ തുറക്കാനുള്ള ബ്രിട്ടന്റെ തീരുമാനം വന്‍ തിരിച്ചടിയാകുമെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. കൂടുതല്‍ മെച്ചപ്പെട്ട പരിശോധനാ, രോഗ നിര്‍ണയ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ആദ്യ തരംഗത്തേക്കാല്‍ ഗുരുതരമായ കോവിഡിന്റെ രണ്ടാം തരംഗമാണ് മഞ്ഞുകാലത്ത് ബ്രിട്ടനെ കാത്തിരിക്കുന്നതെന്ന് പഠനം പറയുന്നു.
യൂണിവേഴ്‌സിറ്റി കോളജ് ലണ്ടനിലെയും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനിലെയും ഗവേഷകരാണ് സ്‌കൂള്‍ തുറന്ന ശേഷമുള്ള സ്ഥിതി ശാസ്ത്രീയ മോഡലുകളുടെ അടിസ്ഥാനത്തില്‍ പ്രവചിച്ചത്. സെപ്റ്റംബറില്‍ സ്‌കൂള്‍ തുറക്കേണ്ടത് ദേശീയ മുന്‍ഗണനയാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞിരുന്നു.
കൊവിഡ് ബാധ മൂലം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മാര്‍ച്ചിലാണ് ബ്രിട്ടനിലെ സ്‌കൂളുകള്‍ അടച്ചത്. കൊവിഡ് രോഗലക്ഷണമുള്ളവരില്‍ 75 ശതമാനത്തെയും തിരിച്ചറിഞ്ഞ് പരിശോധിക്കുകയും അവരുമായി സമ്പർക്കമുണ്ടായ 68 ശതമാനം പേരെയും കണ്ടെത്തി പരിശോധിക്കുകയും ചെയ്താല്‍ കൊവിഡ് രണ്ടാം തരംഗം തടയാനാകുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. അല്ലെങ്കില്‍ ലക്ഷണമുള്ള 87 ശതമാനം പേരെയും കണ്ടെത്തി പരിശോധിക്കുകയും അവര്‍ ബന്ധപ്പെട്ട 40 ശതമാനം പേരെയും പരിശോധിക്കുകയും വേണം.
കൂടുതല്‍ മെച്ചപ്പെട്ട പരിശോധന, രോഗനിര്‍ണയം എന്നിവയൊന്നുമില്ലാതെ സ്‌കൂളുകള്‍ തുറക്കുകയും ജനജീവിതം സാധാരണ നിലയിലാവുകയും ചെയ്താല്‍ അതിശക്തമായ കൊവിഡ് രണ്ടാം തരംഗം ഉണ്ടാവുകയും 2020 ഡിസംബറോടെ അത് മൂര്‍ധന്യത്തില്‍ എത്തുകയും ചെയ്യുമെന്ന് ദ് ലാന്‍സെറ്റ് ചൈല്‍ഡ് ആന്‍ഡ് അഡോലെസന്റ് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച പഠനം മുന്നറിയിപ്പ് നല്‍കുന്നു.
അതേസമയം, റഷ്യന്‍ വാക്‌സിന്‍ ഉപയോഗിക്കേണ്ടതില്ലെന്നാണ് ബ്രിട്ടന്റെ തീരുമാനമെന്ന് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.വാക്‌സിന്‍ നല്‍കുന്നതിനുള്ള പദ്ധതികളെ കുറിച്ച് റഷ്യ അറിയിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ വക്താവ് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ബ്രിട്ടന്റെ പിന്മാറ്റം.
കോവിഡ് വ്യാപനം അതിരൂക്ഷമായ സമയത്ത് ബ്രിട്ടൻ വാങ്ങിയ അഞ്ചു കോടി മാസ്കുകൾ ഉപയോഗ യോഗ്യമല്ലെന്ന് കണ്ടെത്തി. ഏപ്രിലിൽ അയാന്ത കാപിറ്റൽ എന്ന നിക്ഷേപ സ്ഥാപനം വഴി ആരോഗ്യ പ്രവർത്തകർക്കായി വാങ്ങിയ മാസ്കുകളാണ് സുരക്ഷിതമല്ലെന്ന് കണ്ടെത്തിയത്.
ചെവിയിൽ കെട്ടുന്ന തരം മാസ്കുകൾ ശരിയായ രീതിയിൽ ഉപയോഗിക്കാനാകാത്തതിനാൽ വിതരണം ചെയ്തില്ലെന്ന് സർക്കാർ കോടതിയിൽ സമർപ്പിച്ച രേഖയിൽ പറയുന്നു. അയാന്ത കാപ്പിറ്റലുമായി 252 ദശലക്ഷം പൗണ്ടിെൻറ കരാറാണ് ഒപ്പുവെച്ചത്.
സന്നദ്ധ സംഘടനയായ ഗുഡ്ലോ േപ്രാജക്ട് ആൻഡ് എവരി ഡോക്ടർ ആണ് സർക്കാർ കോവിഡ് മറയാക്കി കരാറുകൾ ഒപ്പുവെച്ചെന്ന് കാണിച്ച് കോടതിയെ സമീപിച്ചത്. അയാന്ത കാപ്പിറ്റൽ നൽകിയ വിവിധ തരത്തിലുള്ള 1500 ലക്ഷം മാസ്കുകൾ ഇനിയും പരിശോധിച്ചിട്ടില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല