സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ഏറ്റവും വലിയ രണ്ട് ഹൈ സ്ട്രീറ്റ് റീട്ടെയിലർമാരായ ജോൺ ലൂയിസും ബൂട്ടും 5,300 തൊഴിലുകൾ വെട്ടിക്കുറയ്ക്കുന്നു. 4,000 ജോലികൾ ഇല്ലാതാകുമെന്ന് ബൂട്ട്സ് വ്യക്തമാക്കുമ്പോൾ ജോൺ ലൂയിസ് എട്ട് സ്റ്റോറുകളാണ് അടച്ചുപൂട്ടുന്നത്. 1,300 പേർക്കാണ് ഇതുമൂലം ജോലി നഷ്ടപ്പെടുന്നത്.
ദശലക്ഷക്കണക്കിന് തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുന്നത് തടയാൻ ചാൻസലർ റിഷി സുനക്കിന്റെ പുതിയ സാമ്പത്തിക പാക്കേജ് മതിയാകില്ലെന്ന മുന്നറിയിപ്പുകൾക്കിടയിലാണ് പുതിയ സംഭവ വികാസം. നേരത്തെ യുകെ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് കടക്കുമ്പോൾ “എല്ലാ ജോലികളും” സംരക്ഷിക്കാൻ തനിക്ക് കഴിയില്ലെന്ന് സുനക് തുറന്ന് സമ്മതിച്ചത് ചർച്ചയായിരുന്നു.
ദശലക്ഷക്കണക്കിന് ആളുകൾ ജോലിയിൽ നിന്ന് പുറത്താക്കപ്പെടുമെന്ന് തന്നെയാണ് കൊവിഡ് പ്രതിസന്ധി അർത്ഥമാക്കുന്നതെന്ന് യൂണിയനുകളും അനലിസ്റ്റുകളും മുന്നറിയിപ്പ് നൽക്കുന്നു. തൊഴിലുകൾ സംരക്ഷിക്കുന്നതിനുള്ള സർക്കാർ ആനുകൂല്യങ്ങൾ പ്രതിസന്ധി ഘട്ടത്തിലും തൊഴിലാളികളെ നിലനിർത്താൻ മേലധികാരികളെ പ്രേരിപ്പിക്കുന്നില്ലെന്നും വിമർശകർ പറയുന്നു.
“ഈ രാജ്യം കണ്ട ഏറ്റവും കഠിനമായ മാന്ദ്യങ്ങളിൽ ഒന്നിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. അത് തീർച്ചയായും തൊഴിലില്ലായ്മയെയും തൊഴിൽ നഷ്ടത്തെയും കുത്തനെ ഉയർത്തും,” എന്നാണ് പ്രത്യേക സാമ്പത്തിക പാക്കേജ് അവതരിപ്പിക്കുന്നതിന് തൊട്ടുമുമ്പായി റിഷി സുനക് ബിബിസിയോട് പറഞ്ഞത്. നിർബന്ധിത അവധിയിൽ പോകേണ്ടി വന്ന ജീവനക്കാരെ തിരിച്ചെടുക്കാൻ വാഗ്ദാനം ചെയ്യുന്ന 1,000 ഡോളർ ബോണസിൽ ചിലത് തൊഴിലാളികളെ നിലനിർത്തുന്ന സ്ഥാപനങ്ങൾക്ക് നൽകേണ്ടി വരുമെന്നും അദ്ദേഹം സമ്മതിച്ചു.
“ജോബ് റിട്ടെൻഷൻ ബോണസ്” എന്നറിയപ്പെടുന്ന ഈ ഓഫർ അനുസരിച്ച് നിലവിൽ നിർബന്ധിത അവധിയിലുള്ള തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കാൻ 9 ബില്യൺ ഡോളർ വരെ ചിലവാകും. ഇത് അപ്രായോഗികമാണെന്നാണ് വിലയിരുത്തൽ. റെസ്റ്റോറന്റുകളിൽ ഭക്ഷണം കഴിക്കുന്ന ബ്രിട്ടീഷുകാർക്ക് അമ്പത് ശതമാനം വരെ കിഴിവ്, വീട് വാങ്ങുന്നവർക്ക് കുറഞ്ഞ സ്റ്റാമ്പ് ഡ്യൂട്ടി എന്നിവയാണ് സുനക്കിന്റെ മിനി ബജറ്റിലെ മറ്റ് ആകർഷക പ്രഖ്യാപനങ്ങൾ.
16 മുതൽ 24 വയസ്സ് വരെ പ്രായമുള്ളവർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് സ്ഥാപനങ്ങൾക്ക് നേരിട്ട് പണം നൽകുന്നതിനുള്ള ഒരു “കിക്ക്സ്റ്റാർട്ട് സ്കീം,” ട്രെയിനികളെയും അപ്രന്റീസുകളെയും ഏറ്റെടുക്കുന്നതിന് ബിസിനസുകൾക്കുള്ള ധനസഹായം, ജനുവരി 12 വരെ ഭക്ഷണം, താമസം, മറ്റ് ചെലവുകൾ എന്നിവയുടെ വാറ്റിൽ 5% ഇളവ്, റെസ്റ്റോറന്റുകളിലേക്കും കഫേകളിലേക്കും പബ്ബുകളിലേക്കും ജനങ്ങളെ തിരികെ കൊണ്ടുവരാനായി “ഈറ്റ് ഔട്ട് ടു ഹെൽപ്പ് ഔട്ട്,” എന്ന പേരിൽ ഒരാൾക്ക് പത്ത് പൗണ്ട് വരെ ഇളവ് എന്നിവയാണ് മറ്റ് നിർദേശങ്ങൾ.
നോട്ടിംങ്ങാമിൽ മലയാളി ദമ്പതിമാർക്ക് ഭാഗ്യദേവതയുടെ കടാക്ഷം
ബ്രിട്ടൻ കൊവിഡിന്റെ പിടിയിൽപ്പെട്ട് ഞെരുങ്ങുമ്പോൾ ഒന്നരക്കോടിയിലേറെ വിലവരുന്ന ലാംബോഗിനി കാറും 20,000 പൗണ്ടുമായി മലയാളി ദമ്പതിമാർക്ക് ഭാഗ്യദേവതയുടെ കടാക്ഷം. നോട്ടിംങ്ങാം സിറ്റി ഹോസ്പിറ്റലിലെ നഴ്സായ ലിനറ്റ് ജോസഫിനെയും ഭർത്താവ് ഷിബു പോളിനെയുമാണ് അപ്രതീക്ഷിതമായി ഭാഗ്യം തേടിയെത്തിയത്.
ആഴ്ചതോറുമുള്ള ബിഒടിബി ഡ്രീം കാർ കോംപറ്റീഷിലാണ് ഷിബുവിനും ഭാര്യയ്ക്കും 195,000 പൗണ്ട് വിലയുള്ള ലംബോഗിനി ഊറസും 20,000 പൗണ്ട് ക്യാഷ്പ്രൈസും ലഭിച്ചത്. ചൊവ്വാഴ്ച വൈകുന്നേരമാണ് ലംബോഗിനി സമ്മാനമായി ലഭിച്ച വിവരം കമ്പനി അധികൃതർ ഷിബുവിനെ വിളിച്ചറിയിക്കുന്നത്.
വിവിധ എയർപോർട്ടുകൾ കേന്ദ്രീകരിച്ചും ഓൺലൈനായും ഇരുപതു വർഷത്തിലേറെയായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ബിഒടിബി എന്നറിയപ്പെടുന്ന ബെസ്റ്റ് ഓഫ് ദ ബെസ്റ്റ് കാർ ആൻഡ് ലൈഫ്സ്റ്റൈൽ കോംബറ്റീഷൻ കമ്പനി. ഇരുവരെയും ഈ സന്തോഷവാർത്ത അറിയിക്കുന്ന രംഗങ്ങൾ കമ്പനി തന്നെ മാധ്യമങ്ങളിലൂടെ പങ്കുവച്ചു.
കമ്പനി അധികൃതർ ഈ സന്തോഷവാർത്ത ഷിബുവിനെയും ഭാര്യയെയും വീട്ടിലെത്തി നേരിട്ട് അറിയിക്കുന്നതും, ലബോഗിനിയിൽ കയറ്റി ഇരുത്തുന്നതിന്റെയുമെല്ലാം വിഡിയോ സമൂഹ മാധ്യമങ്ങൾ തരംഗമായി. ഏതാനും വർഷങ്ങൾക്കു മുമ്പ് നോട്ടിങ്ങാമിൽ തന്നെയുള്ള മറ്റൊരു മലയാളിക്ക് ഇതേ കമ്പനിയിൽ നിന്നും ഫെരാരി കാർ സമ്മാനമായി ലഭിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല