സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ആഴ്ചകൾക്ക് മുൻപേ സേജ് കമ്മിറ്റി മുന്നോട്ട് വച്ച സർക്യൂട്ട് ബ്രേക്കർ ലോക്ക്ഡൗൺ പദ്ധതി പ്രധാനമന്ത്രി ബോറിസ് ജോൺസൺ അവഗണിച്ചത് ഏറെ വിവാദമായിരുന്നു. അതിന് പകരമായി പകരമായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ത്രിതല ലോക്ക്ഡൗൺ സംവിധാനങ്ങൾ നിലവിലെ സാഹചര്യങ്ങളിൽ മതിയാകില്ലെന്ന അഭിപ്രായം സേജ് കമ്മിറ്റി ശാസ്ത്രജ്ഞർ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവും ആരോപണവുമായി രംഗത്ത് വന്നത്.
കൊവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ രണ്ടാഴ്ചത്തെ അടിയന്തിര സർക്യൂട്ട് ബ്രേക്കർ ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് കീർ സ്റ്റാമർ രംഗത്ത് വന്നത്. അദ്ദേഹത്തിന് പിന്തുണയുമായി അദ്ധ്യാപക യൂണിയനും മുന്നോട്ട് വന്നു.
സർക്യൂട്ട് ബ്രേക്കർ ലോക്ക്ഡൗൺ ‘ടെസ്റ്റ്, ട്രാക്ക്, ട്രേസ് സിസ്റ്റം എന്നിവയുടെ നിയന്ത്രണം നേടാൻ’ അനുവദിക്കുമെന്നും പകർച്ചവ്യാധി നിയന്ത്രിക്കാൻ സഹായിക്കുമെന്നും യുകെയിലെ ഏറ്റവും വലിയ അധ്യാപക യൂണിയൻ അറിയിച്ചു. ഇംഗ്ലണ്ടിലെ സെക്കൻഡറി സ്കൂളുകളും കോളേജുകളും ഹാഫ് ടേം അവധിയിലേക്ക് പ്രവേശിക്കുമ്പോൾ സർക്യൂട്ട് ബ്രേക്കർ സിസ്റ്റം നടപ്പിൽ വരുത്തുന്നത് കൂടുതൽ ഫലപ്രദമാകുമെന്നും ദേശീയ വിദ്യാഭ്യാസ യൂണിയൻ (എൻയുയു) പറഞ്ഞു.
രണ്ടോ മൂന്നോ ആഴ്ച നീണ്ടുനിൽക്കുന്ന പൂർണ്ണമായ ഷട്ട്ഡൗൺ വൈറസ് നിയന്ത്രണവിധേയമാക്കാൻ കഴിയുമെന്ന് സ്റ്റാ മർ പറയുന്നു. ഒക്‌ടോബർ ആദ്യ വാരത്തിലെ ഒഎൻഎസ് കണക്കുകൾ പ്രകാരം ഇംഗ്ലണ്ടിൽ പ്രതിദിനം 28,000 പുതിയ അണുബാധകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
കൊവിഡ്: ഇറ്റലിയിലെ തുറന്ന സ്കൂളുകൾ അടച്ചു
കൊവിഡ് -19 കേസുകൾ വർധിച്ചതിനെ തുടർന്ന് ഇറ്റലിയിലെ ക്യാംപാനിയ മേഖലയിലെ സ്കൂളുകൾ അടച്ചു. സ്കുളുകൾ അടയ്ക്കുന്നത് മികച്ച പരിഹാരമല്ല എന്ന പ്രധാനമന്ത്രി ജൂസപ്പേ കോൺതെയുടെ പ്രഖ്യാപനം നിലനിൽക്കെയാണ് ഇറ്റലിയുടെ തെക്കൻ പ്രദേശമായ ക്യാംപാനിയയിൽ ഒക്ടോബർ 16 മുതൽ മാസാവസാനംവരെ സ്കൂളുകൾ അടച്ചുപൂട്ടാൻ ക്യാംപാനിയ റീജിയൻ ഗവർണർ വിൻചെൻസോ ഡി ലൂക്ക ഉത്തരവിട്ടത്.
24 മണിക്കൂറിനുള്ളിൽ 8804 പുതിയ കൊറോണ വൈറസ് കേസുകൾ ഇറ്റലിയിൽ റജിസ്റ്റർ ചെയ്തതതിൽ 1127 കേസുകളും കാമ്പാനിയ മേഖലയിൽ നിന്നായിരുന്നു. ഗവർണറുടെ ഉത്തരവിനെ വിദ്യാഭ്യാസ മന്ത്രി ലൂസിയ അസോളിന വിമർശിച്ചു. വളരെ ഗുരുതരവും തെറ്റിദ്ധരിപ്പിക്കുന്നതും അനുചിതവുമാണ് തീരുമാനം എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
ലോക്ഡൗൺ കാലയവിനുശേഷം സ്കൂളുകൾ വീണ്ടുംതുറന്ന അവസാനത്തേതും, അവ അടച്ച ആദ്യത്തേയും റീജിയനാണ് ക്യാംപാനിയ. ഇറ്റാലിയൻ സ്കൂളുകളിൽ കൊറോണ വൈറസ് പകരുന്നത് പരിമിതമാണെന്ന് ഹയർ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് പറഞ്ഞ അതേ ദിവസം തന്നെയാണ് ക്യാംപാനിയ മേഖലയിലെ സ്കൂളുകൾ അടച്ചു പൂട്ടുന്നത് എന്നതും ശ്രദ്ധേയമാണ്.
ഇന്നലെ മാത്രം 10,010 പേരിലാണ് ഇറ്റലിയിൽ പുതിയതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് വൈറസ് വ്യാപനം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ചികിത്സയിലിരുന്ന 55 രോഗികൾകൂടി ഇന്നലെ മരണമടഞ്ഞതോടെ ഇതുവരെയുള്ള ആകെ മരണസംഖ്യ 36,427 ആയി.
638 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുണ്ട്. ഇന്നലെ മാത്രം പുതിയതായി 52 പേരെ തിവ്രപരിചരണ വിഭാഗത്തിൽ പ്രവേപ്പിച്ചു. രാജ്യത്ത് നിലവിൽ രോഗം ബാധിച്ചവരുടെ എണ്ണം 1,07,312 ആയി ഉയർന്നു. രണ്ടാം ഘട്ടത്തിൽ രോഗബാധിതരായവരിൽ 1,908 പേർ ഇതുവരെ സുഖം പ്രാപിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല