സ്വന്തം ലേഖകൻ: യുകെയില്‍ നിലവിലുള്ള പോസ്റ്റ് സ്റ്റഡി വര്‍ക്ക് വീസകളുടെ കാലാവധി നീട്ടിക്കൊടുക്കണമെന്ന് സര്‍വകലാശാലാ വകുപ്പ് മന്ത്രിയായിരുന്ന ജോ ജോണ്‍സണ്‍ അഭിപ്രായപ്പെട്ടു. നിലവില്‍ രണ്ട് വര്‍ഷമാണ് പോസ്റ്റ് സ്റ്റഡി വര്‍ക്ക് വീസയുടെ കാലാവധി. ഇത് നാലു വര്‍ഷമാക്കണമെന്നാണ് ജോണ്‍സണ്‍ ആവശ്യപ്പെടുന്നത്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ബ്രെക്‌സിറ്റ് ട്രാന്‍സിഷന്‍ സമയം ഡിസംബര്‍ 31ന് അവസാനിക്കുകയാണ്. ഇതു നീട്ടാനുള്ള സാഹചര്യമൊന്നും നിലവിലില്ല. അങ്ങനെ വരുമ്പോള്‍ ജനുവരി മുതല്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള നിന്നുള്ള കുടിയേറ്റം ഗണ്യമായി കുറയുകയും ബ്രിട്ടന്‍ കടുത്ത തൊഴിലാളി ക്ഷാമം നേരിടുകയും ചെയ്യും.
ഈ പ്രതിസന്ധി ഒഴിവാക്കാന്‍ ഏറ്റവും നല്ലത് നിലവില്‍ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വീസ പ്രകാരം യുകെയിലുള്ള വിദേശികള്‍ക്ക് രണ്ട് വര്‍ഷം അധികം തങ്ങാന്‍ അനുമതി നല്‍കുകയാണെന്നും ജോണ്‍സണ്‍ ചൂണ്ടിക്കാട്ടി. ബ്രെക്‌സിറ്റിന്റെ പശ്ചാത്തലത്തില്‍ ഇതല്ലാതെ രാജ്യത്തെ തൊഴിലാളി ക്ഷാമം നേരിടാന്‍ മറ്റു മാര്‍ഗങ്ങളില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.
സർക്കാർ അംഗീകൃത ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏതെങ്കിലും വിഷയത്തിൽ അണ്ടർ ഗ്രാജ്വേറ്റിനോ ഉപരിപഠനത്തിനോ ചേരുന്ന വിദ്യാർഥികൾക്കാണ് 2 വർഷത്തേക്ക് വർക് വീസ ലഭിക്കുക. ബ്രിട്ടനിലെത്തുന്ന വിദേശ വിദ്യാർഥികളിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. അതിനാൽ പുതിയ തീരുമാനം ഏറ്റവും ഗുണമാകുക ഇന്ത്യൻ വിദ്യാർഥികൾക്കായിരിക്കും.
2012 ൽ തെരേസ മേ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണ് പിഎസ്ഡബ്ലു വീസ നിർത്തലാക്കിയത്. ഇതോടെ യുകെയിൽ പഠിക്കാനെത്തുന്നവരുടെ എണ്ണത്തിൽ വൻ കുറവുണ്ടായി. തുടർന്ന് യുകെയിലെ ഇന്ത്യൻ വിദ്യാർഥി സമൂഹവും യൂണിവേഴ്സിറ്റികളും വർക് വീസ പുനഃസ്ഥാപിക്കുണമെന്ന ആവശ്യമായി രംഗത്തിറങ്ങി. പിഎസ്ഡബ്ലു വീസ അവസാനിപ്പിച്ചതോടെ 2012 –17 കാലഘട്ടത്തിൽ യുകെയിലെത്തിയ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം പകുതിയായി കുറഞ്ഞിരുന്നു. ഇത് യൂണിവേഴ്സിറ്റികൾക്കും പ്രതിസന്ധി സൃഷ്ടിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല