സ്വന്തം ലേഖകൻ: 176 പേരുടെ മരണത്തിനിടയാക്കിയ ഉക്രൈന്‍ വിമാനാക്രമണത്തില്‍ ആദ്യ അറസ്റ്റ് നടത്തിയതായി ഇറാന്‍. സംഭവം അന്വേഷിക്കാന്‍ ഇറാന്‍ പ്രസിഡന്റ് പ്രത്യേക കോടതി സജ്ജീകരിച്ചതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ് നടന്നതായുള്ള വെളിപ്പെടുത്തല്‍. വിമാനം തകര്‍ത്ത സംഭവത്തില്‍ അറസ്റ്റ് നടന്നതായി ഇറാന്‍ നീതിന്യായവകുപ്പ് വക്താവ് ഗാലാംഹോസെന്‍ ഇസ്മായിലി അറിയിച്ചതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
“സമഗ്രമായ അന്വേഷണം നടക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഏതാനും ആള്‍ക്കാരെ അറസ്റ്റു ചെയ്തിട്ടുണ്ട്,” അദ്ദേഹം പറഞ്ഞതായി ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ഇസ്മായിലി വെളിപ്പെടുത്തിയിട്ടില്ല. വിമാനം തകര്‍ത്തതിന്റെ ഉത്തരവാദിത്തം ആദ്യം ഇറാന്‍ നിഷേധിച്ചെങ്കിലും പിന്നീട് കുറ്റസമ്മതം നടത്തുകയായിരുന്നു.
ഉക്രൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോട്ടിന്റെ നിയന്ത്രണ പരിധിയിലായിരുന്ന വിമാനമാണ് ബുധനാഴ്ച യാത്ര ആരംഭിക്കുന്നതിനിടെ ഇറാന്‍ മിസൈലാക്രമണത്തില്‍ തകര്‍ന്നത്. സംഭവത്തില്‍ ഇറാന്‍ തുറന്ന അന്വേഷണം നടത്തണമെന്നും ഉത്തരവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ഉക്രൈന്‍ പ്രസിഡന്റ് വോലോദിമര്‍ സെലന്‍സ്‌കി ആവശ്യപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല