സ്വന്തം ലേഖകൻ: കശ്മീര്‍ വിഷയത്തില്‍ യുഎന്‍ രക്ഷാസമിതി ഇന്ന് രാത്രി ക്ലോസ്ഡ് ഡോര്‍ യോഗം ചേരും. ന്യൂയോര്‍ക്കിലാണ് യോഗം. ചൈനയുടെ ആവശ്യപ്രകാരമാണ് യോഗം ചേരുന്നതെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കശ്മീര്‍ വിഷയത്തില്‍ യുഎന്‍ രക്ഷാ സമിതി ക്ലോസഡ് ഡോര്‍ യോഗം ചേരുന്നത്. കശ്മീര്‍ ഇന്ത്യയുടേയും പാകിസ്താന്റെയും ഉഭയകക്ഷി വിഷയമാണെന്നായിരുന്നു ഓഗസ്റ്റില്‍ നടന്ന ആദ്യ യോഗത്തില്‍ ഭൂരിപക്ഷം രാജ്യങ്ങളും എടുത്ത തീരുമാനം. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ് രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളാക്കി വിഭജിച്ചതിന് പിന്നാലെയായിരുന്നു ഇത്.
ഒരു ആഫ്രിക്കൻ രാജ്യവുമായി ബന്ധപ്പെട്ട കാര്യം ചർച്ച ചെയ്യുന്നതിന് ചേരുന്ന യോഗത്തിലാണ് കശ്മീർ വിഷയം ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി ചൈന ഇന്ന് രംഗത്തെത്തിയത്. കഴിഞ്ഞ വർഷം ഡിസംബറിലും ഇതേ ആവശ്യവുമായി ചൈന രംഗത്തെത്തിയിരുന്നു. എന്നാൽ യുഎസിന്റെയും ഫ്രാൻസിന്റെയും നേതൃത്വത്തിലുള്ള മറ്റ് അംഗ രാജ്യങ്ങൾ ചൈനയുടെ ശ്രമം പരാജയപ്പെടുത്തുകയായിരുന്നു. കശ്മീർ വിഷയം ഉഭയകക്ഷി ചർച്ച ആവേണ്ടതില്ലെന്നായിരുന്നു യുഎസും ഫ്രാൻസും ഉൾപ്പടെയുള്ള മറ്റ് അംഗങ്ങളുടെ നിലപാട്.
ഓഗസ്റ്റ് 5 ന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെ യുഎൻ സുരക്ഷ സമിതിയിൽ വിഷയം അവതരിപ്പിക്കാൻ ചൈനയ്ക്ക് സാധിച്ചിരുന്നു. എന്നാൽ ഇത് തീരുമാനത്തിലെത്തിക്കാൻ ചൈനയ്ക്ക് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് കശ്മീർ വിഷയം രക്ഷാ സമിതിയുടെ പരിഗണനയിലെത്തിക്കാൻ ചൈന ശ്രമിക്കുന്നത്. ആ യോഗത്തിന് മുമ്പ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ച പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, കശ്മീരിനെ ചൊല്ലിയുള്ള സംഘർഷം ഉഭയകക്ഷി സംഭാഷണത്തിലൂടെ പരിഹരിക്കാമെന്ന് വ്യക്തമാക്കുകയായിരുന്നു.
ലോകരാഷ്ട്രങ്ങൾക്കിടയിൽ പാക്കിസ്ഥാൻ അനുകൂല നിലപാട് സ്വീകരിച്ച ചൈന ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതും കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത ഇന്ത്യയുടെ നടപടി അസാധുവാണെന്നും നിയമവിരുദ്ധമാണെന്നും ചൈന നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല