സ്വന്തം ലേഖകൻ: യുഎസിൽ ബൈഡൻ സർക്കാർ അധികാരം ഏറ്റെടുക്കുന്നതോടെ കുടിയേറ്റ നിയമത്തിൽ സമൂല പരിവർത്തനം വരുത്തുമെന്ന് കമല ഹാരിസ്. അമേരിക്കയിൽ കുടിയേറി താൽക്കാലിക സംരക്ഷണയിൽ കഴിയുന്നവർക്കും, ഡിഫേർഡ് ആക്ഷൻ ഫോർ ചൈൽഡ്ഹുഡ് ആക്ടിന്റെ പരിധിയിലുള്ളവർക്കും ഉടനെ ഗ്രീൻകാർഡ് നൽകുമെന്നും വൈസ് പ്രസിഡന്റായി ചുമതലയേൽക്കുന്ന കമല ഹാരിസ് വ്യക്തമാക്കി.
ജനുവരി 12 ചൊവ്വാഴ്ച യൂണിവിഷനു നൽകിയ അഭിമുഖത്തിലാണു കമലാ ഹാരിസിന്റെ വാഗ്ദാനം. അമേരിക്കൻ പൗരത്വം ലഭിക്കുന്നതിനുള്ള കാത്തിരിപ്പിന്റെ സമയ കാലാവധി കുറക്കുന്നതിനും നടപടികൾ സ്വീകരിക്കുമെന്നും അവർ പറഞ്ഞു. ഇപ്പോൾ അഞ്ചു വർഷം മുതൽ 8 വർഷം വരെയാണ് പൗരത്വ അപേക്ഷ പ്രോസസിങ് ടൈം.
കോടതികളിൽ കെട്ടി കിടക്കുന്ന നൂറുകണക്കിന് ഇമ്മിഗ്രേഷൻ കേസുകൾ അടിയന്തിരമായി പരിഗണിക്കുന്നതിന് കൂടുതൽ ജഡ്ജിമാരെ നിയമിക്കുമെന്നും കമല ഹാരിസ് പറഞ്ഞു. ഡെലവെയർ വിൽമിങ്ടണിലുള്ള ലോക്കൽ ഫെയ്ത്ത് ലീഡേഴ്സിന്റെ നേതൃത്വത്തിൽ ഇല്ലീഗൽ ഇമ്മിഗ്രന്റ്സിന്റെ സംരക്ഷണത്തിനു വേണ്ടി വാദിക്കുന്ന ഒരു സംഘം നേതാക്കൾ ബൈഡനെ കാണുന്നതിനുള്ള ശ്രമങ്ങൾ നടത്തി വരുന്നതിനിടയിലാണ് കമല ഹാരിസിന്റെ ഈ പ്രസ്താവന.
അനധികൃത കുടിയേറ്റക്കാരുടെ ഡിപോർട്ടേഷനു താൽക്കാലിക മൊറോട്ടോറിയം പ്രഖ്യാപിക്കണമെന്നു സംഘം ആവശ്യപ്പെടും. ട്രംപിന്റെ ഇമ്മിഗ്രേഷൻ നയങ്ങൾ പൂർണ്ണമായും തിരുത്തി എഴുതുമെന്നു മാത്രമല്ല, സുതാര്യമായ ഇമ്മിഗ്രേഷൻ നയങ്ങൾക്ക് രൂപം നൽകുമെന്നു ബൈഡൻ ഭരണകൂടം ഉറപ്പു നൽകിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല