സ്വന്തം ലേഖകൻ: ഡൊണാള്‍ഡ് ട്രംപിനെ പ്രസിഡന്റ് പദവിയില്‍ നിന്ന് പുറത്താക്കണമെന്ന ഇംപീച്ച്മെന്റ് പ്രമേയം ജനപ്രതിനിധി സഭയില്‍ പാസായി. 223 അംഗങ്ങള്‍ പ്രമയേത്തെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 205 പേര് പ്രമേയത്തെ എതിര്‍ത്തു.
പ്രസിഡന്റിനെ പുറത്താക്കാന്‍ ഭരണഘടനയിലെ 25-ാം ഭേദഗതി ഉപയോഗിക്കാന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനോട് ആവശ്യപ്പെടുന്ന പ്രമേയമാണ് സഭ പാസാക്കിയത്. അതേസമയം പ്രസിഡന്റിനെ പുറത്താക്കാനുള്ള ഭരണഘടനാ അധികാരം പ്രയോഗിക്കില്ലെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് നേരത്തെ പറഞ്ഞിരുന്നു. സമാധാനപരമായ അധികാര കൈമാറ്റമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ക്യാപ്പിറ്റോൾ മന്ദിരത്തിന് നേരെയുണ്ടായ കലാപത്തിന് പിന്നില്‍ ട്രംപാണെന്ന് ആരോപിച്ചാണ് ഡെമോക്രാറ്റുകള്‍ അദ്ദേഹത്തിനെതിരേ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവന്നത്. അക്രമത്തിനു തൊട്ടുമുമ്പ് അനുയായികളുടെ റാലിയെ അഭിസംബോധന ചെയ്ത ട്രംപ് നിയമവിരുദ്ധ നടപടികള്‍ക്ക് ആഹ്വാനം ചെയ്തതായും പ്രമേയത്തില്‍ ആരോപിച്ചിരുന്നു
ഈ മാസം 20നാണ് പുതിയ പ്രസിഡന്റായി ജോ ബൈഡന്റെ സത്യപ്രതിജ്ഞ. ട്രംപ് അധികാരമൊഴിയാന്‍ ദിവസങ്ങള്‍ക്ക് മാത്രം ശേഷിക്കെയാണ് പ്രസിഡന്റിനെ പുറത്താക്കാനുള്ള ഡെമോക്രാറ്റിന്റെ രാഷ്ട്രീയനീക്കം.
അതേസമയം ട്വിറ്ററിനും ഫെയ്സ്ബുക്കിനും പിന്നാലെ ട്രംപിന്റെ യൂട്യൂബ് ചാനലിനും ഒരാഴ്ചത്തേക്ക് വിലക്കേര്‍പ്പെടുത്തി. കലാപത്തിന് പ്രേരിപ്പിക്കാന്‍ സാധ്യതയുള്ള വീഡിയോ അപ്ലോഡ് ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് യൂട്യൂബിന്റെ നടപടി.
അതിനിടെ കാപിറ്റൽ ഹിൽ കലാപത്തിനു പിറകെ, ട്രംപ് അനുകൂലികളായ വലതുപക്ഷ തീവ്രവാദികൾ സായുധ കലാപം നടത്തിയേക്കുമെന്ന് അമേരിക്കൻ അന്വേഷണ ഏജൻസി എഫ്.ബി.ഐയുടെ മുന്നറിയിപ്പ്. നിയുക്ത പ്രസിഡൻറ് ജോ ബൈഡൻ സ്ഥാനമേൽക്കുന്ന ജനുവരി 20ന് അതീവ ജാഗ്രത പുലർത്തണമെന്നും അറിയിപ്പിൽ പറയുന്നു.
വാഷിങ്ടൺ ഡി.സിക്കു പുറമെ 50 സംസ്ഥാന തലസ്ഥാനത്തും കലാപത്തിനുള്ള തയാറെടുപ്പിലാണെന്നാണ് റിപ്പോർട്ട്. എഫ്.ബി.ഐ മുന്നറിയിപ്പ് പുറത്തുവന്നതോടെ ജനുവരി 24 വരെ തലസ്ഥാനമായ വാഷിങ്ടണിൽ പ്രസിഡൻറ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഓൺലൈൻ ശൃംഖല വഴിയാണ് ട്രംപ് അനുകൂല തീവ്രവാദികൾ കലാപത്തിന് ആഹ്വാനം നൽകിയത്.
ജനുവരി 16 മുതൽ 20 വരെ കലാപം നടത്താനാണ് ആഹ്വാനമെന്ന് യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കാപിറ്റൽ മന്ദിരത്തിനു പുറത്ത് സത്യപ്രതിജ്ഞ ചെയ്യാനുള്ള നീക്കത്തിലാണ് ബൈഡൻ. ഇക്കാര്യത്തിൽ ഭയമൊന്നുമില്ലെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കഴിഞ്ഞ 6നു പാർലമെന്റ് സമ്മേളനം നടക്കുന്നതിനിടെ കലാപകാരികളിൽ നിന്നു രക്ഷപ്പെടാൻ സുരക്ഷിതയിടത്തേക്കു മാറ്റിയ അംഗങ്ങളിൽ പ്രമീള ജയ്പാൽ ഉൾപ്പെടെ 2 പേർ ഇന്നലെ കൊവിഡ് പോസിറ്റീവായി. ഇന്ത്യൻ വംശജയായ പ്രമീളയെ കൂടാതെ മറ്റൊരു ജനപ്രതിനിധി സഭാംഗം ബോണി വാട്സൻ കോൾമാനാണു രോഗം സ്ഥിരീകരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല