സ്വന്തം ലേഖകൻ: യുഎസ് ഉപരോധം വകവയ്ക്കാതെ, ഏഴാം ദിവസവും തുർക്കി സൈന്യം ഉത്തര സിറിയയിലെ കുർദ് പട്ടണങ്ങളിൽ കനത്ത ആക്രമണം തുടർന്നു. മേഖലയിൽ നിന്ന് യുഎസ് സൈന്യം പൂർണമായി പിന്മാറിയ സാഹചര്യത്തിൽ കുർദുകൾക്കു സഹായവുമായി സിറിയൻ കരസേന എത്തി.
തുർക്കിയുടെ സമ്പദ്ഘടനയെ ബാധിക്കാൻ മാത്രം ശക്തമായ ഉപരോധമല്ല തിങ്കളാഴ്ച ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചതെന്നു വിമർശനമുയർന്നിട്ടുണ്ട്. ബാങ്കുകളെ ഉപരോധത്തിൽ നിന്ന് ഒഴിവാക്കിയതിനാൽ ഇന്നലെയും തുർക്കി കറൻസിയുടെ മൂല്യം ഉയർന്നു. എന്നാൽ, ഉപരോധത്തിലൂടെ തുർക്കി സമ്പദ്ഘടനയെ നശിപ്പിക്കുമെന്ന് ട്രംപ് അവകാശപ്പെട്ടു. അടിയന്തര വെടിനിർത്തലിന് തുർക്കി പ്രസിഡന്റ് എർദോഗനോടു ട്രംപ് ഫോണിൽ ആവശ്യപ്പെട്ടു. സൈനിക നടപടി നിർത്താൻ ചൈനയും തുർക്കിയോട് ആവശ്യപ്പെട്ടു.
സിറിയൻ അതിർത്തി പട്ടണമായ റാസൽ ഐനിൽ കുർദുകളുടെ നേതൃത്വത്തിലുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സസും തുർക്കി സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നുവെന്നാണു റിപ്പോർട്ട്. ഈ മേഖലയിൽനിന്ന് 1.60 ലക്ഷം ജനങ്ങൾ ഒഴിഞ്ഞുപോയെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. 2.70 ലക്ഷം പേർ നാടുവിട്ടെന്നു കുർദ് അധികൃതരും പറയുന്നു. യൂഫ്രട്ടിസ് നദിക്കു പടിഞ്ഞാറുള്ള മൻബിജ് പട്ടണം പിടിച്ചെടുക്കാൻ ശ്രമിക്കുന്ന തുർക്കി സൈന്യത്തെ തടയാനായി സിറിയൻ സൈന്യവും എത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല