സ്വന്തം ലേഖകൻ: അമേരിക്കയുടെ പടിഞ്ഞാറൻ തീരത്തെ സംസ്ഥാനങ്ങളിൽ പടർന്ന കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 30 കവിഞ്ഞു. മൂന്നാഴ്ചയായി കാലിഫോർണിയ, ഒറിഗോൺ, വാഷിങ്ടൺ എന്നിവിടങ്ങളിൽ തുടരുന്ന തീയിൽ ഡസൻ കണക്കിനു പേരെ കാണാതായിട്ടുമുണ്ട്. 40 ലക്ഷം ഏക്കറിലധികം സ്ഥലത്ത് പടർന്ന തീ ആയിരക്കണക്കിന് വീടുകളും വാഹനങ്ങളും ചാമ്പലാക്കി. നിയന്ത്രണ വിേധയമാക്കാനുള്ള ശ്രമങ്ങൾ വിജയിച്ചിട്ടില്ല.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ടെങ്കിലും കാര്യക്ഷമമല്ലെന്നാണ് റിപ്പോര്‍ട്ട്. നൂറു കണക്കിനാളുകളെക്കുറിച്ച് യാതൊരു വിവരവുമില്ല. രക്ഷാപ്രവര്‍ത്തകര്‍, അഗ്നിശമന സേന എന്നിവര്‍ മുന്നേറ്റ നിരയിലുണ്ടെങ്കിലും തീ നിയന്ത്രണ വിധേയമായിട്ടില്ല. ആയിരക്കണക്കിന് ആളുകള്‍ വീടുകളില്‍ നിന്ന് പലായനം ചെയ്തു.
ഇവരില്‍ പലരും കാര്യമായ ഷെല്‍ട്ടറുകള്‍ ലഭിക്കാതെ റോഡരുകിലും പാര്‍ക്കിങ് ബേയിലുമായാണ് കഴിച്ചു കൂട്ടുന്നത്. കോവിഡ് പകര്‍ച്ചവ്യാധിയുടെ വ്യാപനം രൂക്ഷമായ കാലിഫോര്‍ണിയ സംസ്ഥാനത്താണ് സ്ഥിതിഗതികള്‍ രൂക്ഷമായിരിക്കുന്നത്.
സാന്‍ ഫ്രാന്‍സിസ്‌കോ നഗരം വളരെ കനത്ത പുകയില്‍ പുതഞ്ഞിരിക്കുകയാണ്. അത് സൂര്യരശ്മിയെ പോലും തടഞ്ഞു ഇരുട്ടിലാഴ്ത്തി. ചാരവും അവശിഷ്ടങ്ങളും എല്ലായിടത്തും വര്‍ദ്ധിച്ചിട്ടുണ്ട്. കാലിഫോര്‍ണിയയില്‍ മാത്രം 30 ദശലക്ഷത്തിലധികം ഏക്കര്‍ കത്തിനശിച്ചു, സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ അഞ്ച് തീപിടുത്തങ്ങളില്‍ മൂന്നെണ്ണവും ഈ സീസണിലാണ് നടന്നത്.
ഇവിടെ മാത്രമല്ല, മറ്റു സമീപസംസ്ഥാനങ്ങളായ ഒറിഗണ്‍, വാഷിംഗ്ടണ്‍ എന്നിവിടങ്ങളിലെ വലിയ തീപിടുത്തങ്ങളും ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഇവിടെയെല്ലാം തന്നെ അഗ്നിശമനസേനാംഗങ്ങള്‍ നിസ്സഹായരായി നില്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്. രക്ഷാപ്രവര്‍നത്തില്‍ ഏര്‍പ്പെടുന്നവര്‍ ജനങ്ങളോട് കൂടുതല്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ തുടര്‍ച്ചയായി ആവശ്യപ്പെടുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല