സ്വന്തം ലേഖകൻ: ഇന്ത്യയുമായുള്ള അതിര്‍ത്തി പ്രശ്‌നങ്ങളില്‍ ചൈനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക. ‘ശല്യപ്പെടുത്തുന്ന പെരുമാറ്റ’മാണ് ചൈനയുടേതെന്നും ദക്ഷിണ ചൈനാ കടലിലാണെങ്കിലും ഇന്ത്യന്‍ അതിര്‍ത്തിയിലാണെങ്കിലും കരുത്തു പ്രകടിപ്പിക്കാനുള്ള നീക്കം ചൈന ലോകത്തുയര്‍ത്തുന്ന ഭീഷണിയുടെ ഓര്‍മപ്പെടുത്തലാണെന്നും ദക്ഷിണ– മധ്യേഷ്യയിലെ മുതിര്‍ന്ന യുഎസ് നയതന്ത്രപ്രതിനിധി ആലിസ് വെല്‍സ് പറഞ്ഞു.
കോവിഡ് കൈകാര്യം ചെയ്ത രീതിയെ ചൊല്ലി യുഎസ്-ചൈന പോര് മുറുകുന്നതിനിടെയാണ് അതിര്‍ത്തിവിഷയത്തില്‍ ഇന്ത്യയ്ക്കു പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക നിലപാട് സ്വീകരിച്ചത്. അധികാരവും കരുത്തും പ്രയോഗിക്കാന്‍ ചൈന ഏതു രീതിയിലാണു പ്രവര്‍ത്തിക്കുന്നതെന്ന ചോദ്യമാണ് ഉയരുന്നതെന്ന് ആലിസ് വെല്‍സ് പറഞ്ഞു.
ഇന്ത്യന്‍ അതിര്‍ത്തിയിലാണെങ്കിലും ദക്ഷിണചൈനാ കടലിലാണെങ്കിലും കടന്നുകയറ്റത്തിന്റെ സ്വഭാവമാണു ചൈന പ്രകടിപ്പിക്കുന്നത്. അസ്വസ്ഥതയുണ്ടാക്കുന്ന പെരുമാറ്റമാണിത്. ചൈനയുടെ ഈ ശൈലി മൂലം മറ്റു രാജ്യങ്ങളുടെ ഒത്തുചേരലും പുതു സാമ്പത്തികക്രമ രൂപീകരണവുമാണ് ഉണ്ടാകുകയെന്നും ആലിസ് വെല്‍സ് അഭിപ്രായപ്പെട്ടു. ചൈനീസ് അധീശത്വത്തിനു പകരം എല്ലാവര്‍ക്കും ഗുണമുണ്ടാകുന്ന ഒരു ആഗോള സംവിധാനമാണ് ഉണ്ടാകേണ്ടതെന്നും വെല്‍സ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല