സ്വന്തം ലേഖകൻ: ബഹ്റൈനിൽനിന്ന് കേരളത്തിലേക്കുള്ള അടുത്ത ഘട്ടം വന്ദേഭാരത് വിമാനങ്ങൾ പ്രഖ്യാപിച്ചു. ആഗസ്റ്റ് 16 മുതൽ 28 വരെ ആറ് വിമാനങ്ങളാണ് സർവീസ് നടത്തുക. ആഗസ്റ്റ് 16നും 23നും കോഴിക്കോട്, 19നും 26നും കൊച്ചി, 19ന് തിരുവനന്തപുരം, 28ന് കണ്ണൂർ എന്നിങ്ങനെയാണ് സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
യാത്രക്കാർ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റ് മുഖേനയോ ബഹ്റൈനിലെ ഏതെങ്കിലും ട്രാവൽ ഏജൻറ് മുഖേനയോ ടിക്കറ്റ് ബുക്ക് ചെയ്യാം.
കേരളത്തിൽനിന്ന് ബഹ്റൈനിലേക്ക് ചാർേട്ടഡ് വിമാന സർവീസിന് തുടക്കമാകുന്നു. ബഹ്റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിലുള്ള ആദ്യ ചാർേട്ടഡ് വിമാനം തിങ്കളാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 5.05ന് തിരുവനന്തപുരത്തുനിന്ന് പറപ്പെടും. 169 യാത്രക്കാരാണ് ഇൗ വിമാനത്തിൽ ബഹ്റൈനിലേക്ക് വരുന്നത്. 11ന് കോഴിക്കോടുനിന്നും 13ന് കൊച്ചിയിൽനിന്നും സർവീസിന് അനുമതി ലഭിച്ചതായി സമാജം പ്രസിഡൻറ് പി.വി രാധാകൃഷ്ണ പിള്ള പറഞ്ഞു. ഗൾഫ് എയർ വിമാനമാണ് സർവീസ് നടത്തുന്നത്.
ജൂൺ അവസാനം വരെ വന്ദേഭാരത് വിമാനങ്ങളിൽ ബഹ്റൈനിലേക്ക് യാത്രക്കാരെ കൊണ്ടുവന്നിരുന്നു. പിന്നീട് ഇതിനുള്ള അനുമതി ബഹ്റൈനിൽനിന്ന് ലഭിച്ചില്ല. ഇതേത്തുടർന്ന് നിരവധി യാത്രക്കാരാണ് പ്രതിസന്ധിയിലായത്. വിസ കാലാവധി കഴിയാറായവരും അടിയന്തരമായി ജോലിയിൽ പ്രവേശിക്കേണ്ടവരുമൊക്കെ കടുത്ത ആശങ്കയിലായിരുന്നു. ബഹ്റൈനിലേക്ക് എത്താനായില്ലെങ്കിൽ ജോലി നഷ്ടപ്പെടുമെന്ന ഭീതിയിൽ കഴിയുന്ന ഒട്ടേറെ പേർക്ക് പുതിയ സർവീസ് ആശ്വാസമാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല