സ്വന്തം ലേഖകൻ: വന്ദേഭാരത് മിഷൻ പദ്ധതിയിൽ ഖത്തറിൽനിന്ന് ഇന്ത്യയിലേക്ക് 13 പുതിയ വിമാനങ്ങൾ കൂടി. ഇൻഡിഗോയാണ് സർവിസ് നടത്തുന്നത്. ആഗസ്റ്റ് ഏഴ് മുതൽ 13 വരെ ലഖ്നോ, കൊച്ചി, ചെന്നൈ, ഹൈദരാബാദ്, മുംബൈ, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, ബംഗളൂരു എന്നിവിടങ്ങളിലേക്ക് സർവിസ് നടത്തുന്ന വിമാനങ്ങൾ ദോഹയിലെ ഇന്ത്യൻ എംബസിയാണ് പ്രഖ്യാപിച്ചത്.
നേരത്തേ വന്ദേഭാരത് മിഷൻെറ അഞ്ചാം ഘട്ടത്തിൽ പ്രഖ്യാപിച്ചിരുന്ന ചില വിമാനങ്ങൾ ഇൻഡിഗോയും എയർ ഇന്ത്യയും റദ്ദാക്കിയിരുന്നു. ഇതിന് പകരമായാണ് പുതിയ സർവിസ്.ആഗസ്റ്റ് ഏഴിന് രാത്രി 10.10നാണ് ദോഹയിൽനിന്ന് കൊച്ചി വിമാനം പുറെപ്പടുക. ആഗസ്റ്റ് 10ന് രാവിലെ 10.05നാണ് കോഴിക്കോട് വിമാനം. അന്നുതന്നെ രാവിലെ 10.15ന് തിരുവനന്തപുരം വിമാനം പുറെപ്പടും. കണ്ണൂർ വിമാനം ആഗസ്റ്റ് 10ന് രാത്രി 11.25നാണ് ദോഹയിൽനിന്ന് പുറെപ്പടുക.
ഇതുവരെ 27,161 ഇന്ത്യക്കാരെയാണ് ഖത്തറിൽനിന്ന് പദ്ധതി വഴി നാട്ടിലെത്തിച്ചിരിക്കുന്നത്. 481 കുഞ്ഞുങ്ങൾ ഇതിനുപുറമെയാണ്. 153 വിമാനങ്ങളാണ് ആകെ പറന്നത്.യാത്രക്കാർക്ക് നേരിട്ട് ഇൻഡിഗോയിൽനിന്ന് ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഇന്ത്യയിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവർ സ്വന്തം സംസ്ഥാനങ്ങളിലെ തൊട്ടടുത്ത വിമാനത്താവളത്തിലേക്ക് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം.
https://www.indianembassyqatar.gov.in/indian_nationals_repatriation_reg_form എന്ന ലിങ്ക് വഴി ആദ്യം ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്യുകയാണ് വേണ്ടത്.സ്വന്തം സംസ്ഥാനങ്ങളിലേക്ക് തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യണം. വന്ദേഭാരത് മിഷൻ വിമാനത്തോടൊപ്പം കണക്ടിങ് വിമാനങ്ങളിൽ ഒരിക്കലും ടിക്കറ്റ് ബുക്ക് ചെയ്യരുത്. ആദ്യമിറങ്ങുന്ന സ്ഥലത്ത് സമ്പർക്ക വിലക്ക് നിർബന്ധമാണ് എന്നതിനാലാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല