സ്വന്തം ലേഖകൻ: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം സി.ബി.ഐ അന്വേഷിക്കും. കേരള പൊലീസിന്റെ കയ്യില്‍ നിന്നും സി.ബി.ഐ കേസ് ഏറ്റെടുത്തു. കേസില്‍ സി.ബി.ഐ എഫ്.ഐ.ആര്‍ ഇട്ടു. കേരള സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കേസ് സി.ബി.ഐക്ക് കൈമാറാന്‍ ശുപാര്‍ശ ചെയ്തിരുന്നു.
മരണത്തില്‍ സ്വര്‍ണ്ണകള്ളകടത്ത് കേസിലെ പ്രതികളെ സംശയമുണ്ടെന്ന് ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. ബാസാഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അപകടത്തില്‍ സ്വര്‍ണക്കടത്തു സംഘത്തിന്റെ ബന്ധം അന്വേഷിക്കണമെന്നും ബാലഭാസ്‌കറിന്റെ അച്ഛന്‍ ഉണ്ണി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇദ്ദേഹം മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഡിസംബറില്‍ ശുപാര്‍ശ ചെയ്തത്.
2018 ഒക്ടോബര്‍ 2നാണ് അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബാലഭാസ്‌കര്‍ മരിക്കുന്നത്. സെപ്റ്റംബര്‍ 25-ന് പുലര്‍ച്ചെ മൂന്നര മണിയോടെ തൃശ്ശൂരില്‍ നിന്ന് ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ തിരുവനന്തപുരം പള്ളിപ്പുറത്തുവെച്ച് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ മരത്തില്‍ ഇടിക്കുകയായിരുന്നു. അപകട സ്ഥലത്തുവെച്ച് രണ്ടു വയസ്സുകാരി മകള്‍ തേജസ്വിനി ബാലയും മരിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല