സ്വന്തം ലേഖകൻ: മാധ്യമ പ്രവർത്തകരും സാമൂഹ്യപ്രവർത്തകരുമായ 1400 ഓളം ഇന്ത്യക്കാരുടെ വിവരങ്ങളും സന്ദേശങ്ങളും ഇസ്രയേലി വൈറസ് പെഗസസ് ചോർത്തിയെന്ന വിവരം പുറത്തുവന്നതോടെ വാട്സാപ് വലിയ വിമർശനമാണ് നേരിടുന്നത്. എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സൗകര്യത്തിലാണ് മെസേജിങ് പ്ലാറ്റ്‌ഫോമിൽ ഫെയ്സ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ് പ്രവർത്തിക്കുന്നത്. അതായത്, എന്‍ക്രിപ്റ്റ് ചെയ്യപ്പെട്ട ഡാറ്റ അതയയ്ക്കുന്നയാള്‍ക്കും സ്വീകരിക്കുന്നയാള്‍ക്കും മാത്രമേ വായിക്കാനാകൂ.
മെസേജിങ് സർവീസുകളിൽ ഏറ്റവും സുരക്ഷിതമായ പ്ലാറ്റ്‌ഫോമാണ് വാട്സാപ്. ഇതിന് അടിസ്ഥാനവും എൻഡ് ടു എൻഡ് എൻക്രിപ്ഷൻ തന്നെ. ഇതിൽ സന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ, കോളുകൾ എന്നിവ മൂന്നാമതൊരാൾക്ക് കാണാൻ സാധിക്കില്ല. ഇതിന് പുറമെ ആളുകളെ ബ്ലോക്ക് ചെയ്യുന്നതിനും പ്രൊഫൈൽ ഫൊട്ടോ, സ്റ്റാറ്റസ് എന്നിവ ഹൈഡ് ചെയ്യുന്നതും ഉൾപ്പടെയുള്ള നിരവധി പ്രൈവസി ഓപ്ഷനുകൾ വാട്സാപിലുണ്ട്.
എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ലഭ്യമായിട്ടുള്ള വളരെ ചുരുക്കം മെസേജിങ് സർവീസുകളിൽ ഒന്നാണ് വാട്സാപ്. എന്‍ക്രിപ്റ്റ് ചെയ്യപ്പെട്ട ഡാറ്റ അതയയ്ക്കുന്നയാള്‍ക്കും സ്വീകരിക്കുന്നയാള്‍ക്കും മാത്രമേ വായിക്കാനാകൂയെന്നത് സ്വകാര്യതയുടെ ഏറ്റവും പരമ പ്രധാനമായ കാര്യമാണ്. പ്രത്യേകിച്ച് സന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ, കോളുകൾ അങ്ങനെയെല്ലാം എൻക്രിപ്റ്റ് ചെയ്യപ്പെടുന്നുവെന്നത് എടുത്തുപറയണം. ഇത് ഡിഫോൾട്ട് ഓപ്ഷൻ ആയതിനാൽ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഓഫ് ചെയ്യാനും സാധിക്കില്ല.
വാട്സാപിൽ സ്ക്രീൻ ലോക്കിന് പ്രത്യേകം ഓപ്ഷനുണ്ട്. സെറ്റിങ്സിൽ അക്കൗണ്ട് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്താൽ പ്രൈവസി സെറ്റിങ്സിൽ എത്തും. അതിൽ ഏറ്റവും ഒടുവിലായി കാണുന്നതാണ് നിങ്ങളുടെ വാട്സാപ് ലോക്ക് ചെയ്യുന്നതിനുള്ള ഓപ്ഷൻ. ആൻഡ്രോയ്‌ഡിൽ ഫിംഗർ പ്രിന്റും ഐഫോണിൽ ഫെയ്‌സ് ഐഡിയുമാണ് നിലവിൽ ലഭിക്കുക.
വാട്സാപിന്റെ പുതിയ അപ്ഡേഷനിൽ ഇനി ആർക്കൊക്കെ തന്നെ പുതിയ ഗ്രൂപ്പുകളിലേക്ക് ആഡ് ചെയ്യാൻ സാധിക്കുമെന്ന് ഉപയോക്താവിന് തീരുമാനിക്കാം. അനാവശ്യ സന്ദേശങ്ങൾ ഒഴിവാക്കാനും ഗ്രൂപ്പുകളുടെ ഭാഗമാകുന്നതിൽനിന്ന് ഒഴിവാകാനും ഓരോ ഉപയോക്താവിനും സാധിക്കുന്നതാണ് പുതിയ ഫീച്ചർ.
പുതിയ ഫീച്ചർ ഉപയോഗിക്കാൻ വാട്സാപ് സെറ്റിങ്സിലെ അക്കൗണ്ടിൽ ക്ലിക്ക് ചെയ്താൽ പ്രൈവസി ഓപ്ഷൻ കാണാം. അതിൽ ഗ്രൂപ്പിൽ ക്ലിക്ക് ചെയ്യുമ്പോൾ എവരിവൺ (എല്ലാവരും), മൈ കോൺടാക്റ്റ്സ് (എന്റെ കോൺടാക്റ്റ്സ് ലിസ്റ്റിലുള്ളവർ), മൈ കോൺടാക്റ്റ്സ് എക്സപ്റ്റ് ( എന്റെ കോൺടാക്റ്റ്സിലുള്ളവർ ഒഴിച്ച്) എന്നീ ഓപ്ഷനുകൾ വരികയും ഉപയോക്താവിന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ സാധിക്കുകയും ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല