സ്വന്തം ലേഖകൻ: കേന്ദ്രസർക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ പൂർണമായും ഇന്ത്യയിൽ നിർമിച്ച ഡബ്ല്യുഎജി 12 ബി എന്ന ഇലക്ട്രിക് ട്രെയിൻ ഓട്ടം തുടങ്ങുന്നു. ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യൻ റെയിൽവേയ്ക്ക് അഭിമാനനേട്ടമാണ് ഈ കരുത്തൻ സമ്മാനിച്ചത്. ഇതോടെ ഏറ്റവും കരുത്തുകൂടിയ എൻജിനുകൾ ഉപയോഗിക്കുന്ന ലോകത്തെ ആറാമത്തെ രാജ്യമായി മാറി ഇന്ത്യ.
ഡബ്ല്യുഎജി 12 സീരിസിലെ രണ്ടാമത്തെ ട്രെയിനായ ഡബ്ല്യുഎജി 12 ബി ഉത്തര്‍പ്രദേശിലെ ദീന്‍ദയാല്‍ ഉപാധ്യായ- ശിവ്പുര്‍ സ്റ്റേഷനുകള്‍ക്കിടയിൽ ആയിരുന്നു കന്നിയോട്ടം നടത്തിയത്. മണിക്കൂറിൽ 100 കിലോമീറ്റർ വരെ പരമാവധിവേഗം കൈവരിക്കാനാവുന്ന ട്രെയിന്റെ വേഗം 120 ആയി ഉയർത്താനും സാധിക്കും. 38400 എംഎം നീളമുണ്ട് എൻജിന്. 6000 ടൺ വരെ 120 കിലോമീറ്റർ വേഗത്തിൽ വലിച്ചുകൊണ്ടുപോകാൻ ഈ ട്രെയിനിന് സാധിക്കും.
സര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ ഫ്രഞ്ച് കമ്പനിയായ ആല്‍സ്റ്റും ഇന്ത്യൻ റെയിൽവേയും കൂടി സഹകരിച്ചാണ് ട്രെയിന്‍ നിര്‍മിച്ചത്. രാജ്യത്തെ റെയിൽട്രാക്കുകൾക്ക് യോജിച്ച വിധത്തിലാണ് ട്രെയിൻ രൂപകൽപന ചെയ്തിരിക്കുന്നത്.
ഇതിനൊപ്പം റീജനറേറ്റീവ് ബ്രെയ്ക്കിങ് സിസ്റ്റമായതിനാല്‍ ഇന്ധന ഉപഭോഗം താരതമ്യേന കുറവാണെന്നും റെയിൽവേ വ്യക്തമാക്കുന്നു. ബിഹാറിലെ മാധേപുര റെയില്‍വേ ഫാക്ടറിയിലാണ് മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ശക്തിയേറിയ എൻജിനുകൾ നിർമിക്കുന്നത്. ഫ്രഞ്ച് കമ്പനിയായ ആല്‍സ്റ്റമുമായുള്ള 25,000 കോടിയുടെ കരാർ പ്രകാരം 800 ട്രെയിനുകളാണ് നിർമിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല