സ്വന്തം ലേഖകൻ: മുഖ്യ ക്യാബിനറ്റ് സെക്രട്ടറിയും മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ വിശ്വസ്തനുമായ യോഷിഹിതെ സുഗ ജപ്പാൻ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. യോഷിഹിതെ സുഗയെ പാര്‍ട്ടിത്തലവനായി ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി(എല്‍.ഡി.പി.)തിങ്കളാഴ്ച തെരഞ്ഞെടുത്തിരുന്നു.
പാർട്ടിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷമുള്ളതിനാൽ തന്നെ ബുധനാഴ്ച നടന്ന വേട്ടെടുപ്പിൽ സുഗയുടെ ജയം സുനിശ്ചിതമായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കാലാവധി പൂര്‍ത്തിയാക്കാതെ രാജി വെച്ച ഷിന്‍സോ ആബെയുടെ പിൻഗാമിയായാണ് സുഗ ചുമതലയേൽക്കുന്നത്.
71കാരനായ സുഗ ജപ്പാനിലെ സ്ട്രോബറി കർഷകൻെറ മകനായാണ് ജനിച്ചത്. എട്ടു വര്‍ഷത്തിലധികമായി ജപ്പാൻ പ്രധാനമന്ത്രിയായി തുടര്‍ന്ന ഷിന്‍സോ ആബെ സുഗയ്ക്ക് പൂര്‍ണപിന്തുണ നല്‍കുമെന്ന് വ്യക്തമാക്കിയിരുന്നു. ക്യാബിനറ്റ് സെക്രട്ടറി എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച സുഗയുടെ നേതൃത്വത്തിൽ കോവിഡ് പ്രതിസന്ധി മറികടക്കാൻ ജപ്പാനാകുമെന്ന് ആബെ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.
കോവിഡ് പ്രതിസന്ധിക്കൊപ്പം മാന്ദ്യത്തിലായ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കേണ്ട ബാധ്യതയും സുഗക്കുണ്ട്. ആബെ നടപ്പാക്കിയിരുന്ന സാമ്പത്തിക നയങ്ങൾ പ്രാഥമിക ഘട്ടത്തിൽ വിജയകരമായിരുന്നുവെങ്കിലും പിന്നീട് മന്ദതയിലായിരുന്നു.
കൊവിഡ് പ്രതിസന്ധിക്കിടയില്‍ ജപ്പാന്‍ നേരിടുന്ന പ്രതിസന്ധികള്‍ പുതിയ പ്രധാനമന്ത്രിക്ക് വെല്ലുവിളിയാവുന്നതാണ്. ആഗസ്റ്റ് മാസത്തില്‍ ഏറ്റവും മോശം ജി.ഡി.പിയാണ് ജപ്പാനില്‍ രേഖപ്പെടുത്തിയത്. 2020 ന്റെ രണ്ടാം പാദത്തില്‍ സമ്പദ് വ്യവസ്ഥ 7.8 ശതമാനം ചുരുങ്ങി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല