സബ്‌സിഡി ഇനത്തില്‍ നല്‍കാന്‍ ഉദ്ദേശിക്കുന്ന മൂന്ന് പാചകവാതക സിലിണ്ടറുകള്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് മാത്രം നല്‍കിയാല്‍ മതിയെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ധനമന്ത്രി കെ.എം.മാണിയും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. ഇതോടെ ദാരിദ്ര രേഖയ്ക്ക് മുകളിലുള്ളവരെല്ലാം ആറിന് മേല്‍ വാങ്ങുന്ന ഓരോ സിലിണ്ടറിനും 800 രൂപ മുടക്കേണ്ടി വരുമെന്ന് ഉറപ്പായിരിക്കുകയാണ്.
ഡീസല്‍ വില വര്‍ദ്ധനയുടെ എതിര്‍പ്പ് കുറയ്ക്കുന്നതിന് സബ്‌സിഡി ഇനത്തില്‍ നല്‍കുന്ന സിലിണ്ടറുകളുടെ എണ്ണം ആറില്‍ നിന്ന് ഒന്പതായി ഉയര്‍ത്താന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്ക് പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗം നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഒന്പതു സിലിണ്ടറുകള്‍ നല്‍കുന്നത് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് മാത്രം മതിയെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
ആറു സിലിണ്ടറുകളുടെ സബ്‌സിഡി കേന്ദ്രമാണ് ഇപ്പോള്‍ വഹിക്കുന്നത്. ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് അധികം നല്‍കുന്ന മൂന്ന് സിലിണ്ടറികളുടെ സബ്‌സിഡി ഇനി സംസ്ഥാന സര്‍ക്കാര്‍ വഹിക്കും.
കേരളത്തില്‍ ഇപ്പോള്‍ ഏതാണ്ട് 72 ലക്ഷം ഗ്യാസ് കണക്ഷന്‍ ഉണ്ടെന്നാണ് കണക്ക്. ഇവര്‍ക്കെല്ലാം തന്നെ സബ്‌സിഡി ഇനത്തില്‍ ഒന്പതു സിലിണ്ടറുകള്‍ നല്‍കിയാല്‍ അത്രയും തുക സബ്‌സിഡിയായി നല്‍കുന്നത് വഹിക്കുന്നത് ഖജനാവിന് വന്‍ സാന്പത്തിക ബാദ്ധ്യത ഉണ്ടാക്കുമെന്നാണ് ധനമന്ത്രാലയത്തിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് ഒന്പതു സിലിണ്ടറുകള്‍ ബി.പി.എല്‍ വിഭാഗത്തിന് മാത്രം നല്‍കിയാല്‍ മതിയെന്ന് ധനമന്ത്രാലയം നിലപാടെടുത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല