
സ്വന്തം ലേഖകൻ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളിലുള്ള പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ നോര്‍ക്ക ഒരുക്കിയ സംവിധാനത്തില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 3,20,463 പേര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. ഇതുവരെ രജിസ്റ്റര്‍ചെയ്തവരില്‍ 56114 പേര്‍ തൊഴില്‍നഷ്ടമായതിനെ തുടര്‍ന്നാണ് മടങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ജയില്‍മോചിതരായ 748 പേര്‍ അടക്കമുള്ളവര്‍ നോര്‍ക്ക വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തൊഴില്‍ – താമസ വിസയുള്ള 2,23,624 പേരാണ് നാട്ടിലേക്ക് മടങ്ങുന്നതിനായി രജിസ്റ്റര്‍ചെയ്തിട്ടുള്ളത്. സന്ദര്‍ശന വിസയുള്ള 57436 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആശ്രിത വിസയുള്ള 20,219 പേര്‍, വിദ്യാഭ്യാസത്തിനുള്ള വിസയുള്ള 7,276 പേര്‍, ട്രാന്‍സ്റ്റ് 691 പേര്‍ മറ്റുള്ളവര്‍ 11,321 പേര്‍ എന്നിങ്ങനെയാണ് രജിസറ്റര്‍ ചെയ്തിട്ടുള്ളത്.
നാട്ടിലേക്ക് മടങ്ങാനുള്ള കാരണങ്ങളും പ്രവാസികള്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 56,114 പേര്‍ തൊഴില്‍ നഷ്ടമായാണ് നാട്ടിലേക്ക് വരുന്നത്. വാര്‍ഷിക അവധിക്ക് വരാന്‍ ആഗ്രഹിക്കുന്നവരാണ് 58,823 പേര്‍. സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞ 41,236 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിസ കാലാവധി കഴിഞ്ഞവരോ റദ്ദാക്കപ്പെട്ടവരോ ആയാ 23,975 പേര്‍ നാട്ടിലേക്ക് വരാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നു.
ലോക്ക് ഡൗണ്‍ മൂലം നാട്ടിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ 9,561 പേരാണ്. മുതിര്‍ന്ന പൗരന്മാര്‍ 10,007. ഗര്‍ഭിണികള്‍ 9,515. പഠനം പൂര്‍ത്തിയാക്കിയവര്‍ 2,428. ജയില്‍ മോചിതരായവര്‍ 748. മറ്റുള്ളവര്‍ 10,8570 പേര്‍ എന്നിങ്ങനെയാണ് പ്രവാസികളുടെ രജിസ്‌ട്രേഷന്റെ കണക്കുകള്‍.
രാജ്യത്തെ ഇത സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ നടപടികളും സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു. സംസ്ഥാനത്തെ തരിശ് ഭൂമിയില്‍ മുഴുവന്‍ കൃഷിയിറക്കി ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള കൃഷിവകുപ്പിന്റെ പദ്ധതിയില്‍ വിദേശത്തുനിന്ന് തൊഴില്‍ നഷ്ടമായി മടങ്ങിയെത്തുന്ന പ്രവാസികള്‍ അടക്കമുള്ളവരെ സഹകരിപ്പിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല