
സ്വന്തം ലേഖകൻ: വിദേശത്ത് നിന്നും സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്നവര്‍ക്ക് സൗജ്യന്യമായി സിം നല്‍കുമെന്ന് ബി.എസ്.എന്‍.എല്‍ അറിയിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡോക്ടര്‍മാരുമായും ബന്ധുക്കളുമായും ആശയവിനിമയം നടത്താന്‍ ഉദ്ദേശിച്ചാണ് സൗജന്യമായി മൊബൈല്‍ നമ്പര്‍ നല്‍കുന്നത്.
നേരത്തെ ഉണ്ടായിരുന്ന സിം ദീര്‍ഘകാലം ഉപയോഗിക്കാതിരുന്നതിനെ തുടര്‍ന്ന് വിച്ഛേദിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ വീണ്ടും പ്രവര്‍ത്തനക്ഷമമമാക്കും. സിം നഷ്ടപ്പെട്ടതാണെങ്കില്‍ അതേ നമ്പറില്‍ സിം കാര്‍ഡ് നല്‍കുമെന്നും ബി.എസ്.എന്‍.എല്‍ അറിയിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ വിമാനത്താവളങ്ങളില്‍ മടങ്ങിവരുന്ന പ്രവാസികളുടെ കൊവിഡ്-19 സ്‌ക്രീനിങ്ങിനുള്ള സൗകര്യങ്ങള്‍ ഒരുക്കണം. ശാരീരിക അകലം പാലിച്ച് മറ്റ് സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം സ്‌ക്രീനിങ്. സ്‌ക്രീനിങ്ങില്‍ രോഗലക്ഷണങ്ങളുള്ള യാത്രക്കാരെ സര്‍ക്കാര്‍ ഒരുക്കിയ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കണം.
നിരീക്ഷണ കേന്ദ്രങ്ങളില്‍ കഴിയുമ്പോള്‍ കൊവിഡ്-19 പരിശോധനാ ഫലം പോസിറ്റീവാണെങ്കില്‍ അവരെ കൊവിഡ് സെന്ററുകളിലേക്ക് മാറ്റണം. സ്‌ക്രീനിങ്ങില്‍ രോഗലക്ഷണങ്ങള്‍ ഇല്ലെന്ന് കാണുന്നവരെ പ്രത്യേക വഴികളിലൂടെ പുറത്തിറക്കി വിമാനത്താവളത്തില്‍ നിന്ന് അവരുടെ വീടുകളില്‍ പോകാന്‍ അനുവദിക്കും. ഇവര്‍ വീടുകളിലേക്ക് പോകുന്നവഴിക്ക് എവിടെയും ഇറങ്ങാനോ ആളുകളുമായി ഇടപഴകാനോ പാടില്ല. അവര്‍ വീടുകളില്‍ 14 ദിവസം ക്വാറൻ്റൈനില്‍ കഴിയണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല