
സ്വന്തം ലേഖകൻ: ദുബായില്‍ റമസാനുശേഷം മാളുകളും ഓഫീസുകളും തുറക്കാന്‍ സര്‍ക്കാര്‍ പുതിയ നിര്‍ദ്ദേശങ്ങളും ചട്ടങ്ങളും പ്രഖ്യാപിച്ചു. മാളുകള്‍ക്ക് കൂടുതല്‍ സമയം പ്രവര്‍ത്തിക്കാം. ഓഫീസുകളില്‍ നേരത്തേ അനുവദിച്ചിരുന്നത് പോലെ 30 ശതമാനം ജീവനക്കാര്‍ മാത്രമേ ഹാജരാകാന്‍ പാടുള്ളൂ. കൂടാതെ, സാധാരണ സമയം പോലെ പ്രവര്‍ത്തിക്കുകയും ചെയ്യാം.
കടകളും മറ്റും രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചു. ഷോപ്പിങ് സെന്ററുകളില്‍ 12 വയസ്സിനു താഴെ കുട്ടികളേയും 60 വയസ്സിന് മുകളിലുള്ളവരേയും പ്രവേശിപ്പിക്കില്ല. ഭക്ഷണശാലകളില്‍ മേശകള്‍ രണ്ട് മീറ്റര്‍ അകലത്തില്‍ ഇടണം. എലിവേറ്ററുകളില്‍ 30 ശതമാനത്തില്‍ കൂടുതല്‍ ആളുകള്‍ കയറാന്‍ പാടില്ല. വൈറസിന്റെ വ്യാപനം തടയുന്നതിന് നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് ജനങ്ങളോട് ആവശ്യപ്പെടുന്നുണ്ട്.
യുഎഇയില്‍ 783 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 631 പേര്‍ക്ക് രോഗം ഭേദമാകുകയും രണ്ട് പേര്‍ മരിക്കുകയും ചെയ്തു. ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കൂടുതല്‍ കേസുകളാണിത്. യുഎഇയില്‍ 19,661 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 6,012 പേര്‍ സുഖം പ്രാപിച്ചു. 203 പേരാണ് മരിച്ചത്. രാജ്യത്ത് 32,000 പുതിയ പരിശോധനകള്‍ നടത്തിയെന്നും മന്ത്രാലയം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല