
സ്വന്തം ലേഖകൻ: എ-ലെവൽ, ജിസിഎസ്ഇ വിദ്യാർത്ഥികൾക്ക് അൽഗോരിതത്തിന് പകരം അധ്യാപകർ കണക്കാക്കിയ ഗ്രേഡുകൾ നൽകും. എ-ലെവൽ ഫലങ്ങളിൽ 40% വിദ്യാർത്ഥികളുടെ ഗ്രേഡുകളിൽ കുറവ് വന്നതിനെ തുടർന്നാണ് റെഗുലേറ്റർ ഓഫ്‌ക്വാൽ പുതിയ നടപടികൾ പ്രഖ്യാപിച്ചത്.
വിദ്യാർത്ഥികളുടെ മുൻ ഗ്രേഡുകളെ അടിസ്ഥാനമാക്കി ഒരു ഫോർമുല ഉപയോഗിച്ച് നടത്തിയ ഫലപ്രഖ്യാപനങ്ങളിൽ നിരവധി വിദ്യാർത്ഥികൾക്കാണ് പ്രതീക്ഷിച്ച ഗ്രേഡുകൾ ലഭ്യമാകാതിരുന്നത്. ബഹുഭൂരിപക്ഷം വിദ്യാർത്ഥികൾക്കും യൂണിവേഴ്‌സിറ്റി പ്രവേശനത്തിന് തടസ്സങ്ങൾ നേരിട്ടിരുന്നു. ഇംഗ്ലണ്ട്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ ജിസിഎസ്ഇ ഫലങ്ങൾ വ്യാഴാഴ്ചയാണ് പ്രഖ്യാപിക്കുന്നത്.
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുണ്ടായ ദുരിതത്തിന് ഒഫ്ക്വാൾ ചെയർ റോജർ ടെയ്‌ലറും വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസണും ക്ഷമ ചോദിച്ചു. കമ്പ്യൂട്ടർ അൽഗോരിതം ഉയർന്ന ഗ്രേഡ് നൽകിയില്ലെങ്കിൽ അധ്യാപകരുടെ എസ്റ്റിമേറ്റ് ഗ്രേഡുകൾ വിദ്യാർത്ഥികൾക്ക് നൽകും. വിവിധ സ്കൂളുകളിൽ പൊരുത്തക്കേടുണ്ടെന്ന് വിമർശകർ പറഞ്ഞ മോക്ക് പരീക്ഷകളുടെ ഫലങ്ങൾ ഇപ്പോൾ അപ്പീൽ പ്രക്രിയയുടെ പ്രധാന ഭാഗമാകില്ലെന്ന് വില്യംസൺ പറഞ്ഞു. ഗ്രേഡിംഗ് പ്രക്രിയയിലെ കാര്യമായ പൊരുത്തക്കേടുകൾ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസ് പാൻഡെമിക് മൂലം പരീക്ഷകൾ റദ്ദാക്കിയ ശേഷം വിദ്യാർത്ഥികൾക്ക് നേരിടേണ്ടി വന്നത് “അസാധാരണമായ ബുദ്ധിമുട്ടുള്ള” വർഷം എന്ന് അദ്ദേഹം ഒരു പ്രസ്താവനയിൽ പറഞ്ഞു.സാധ്യമായ ഏറ്റവും മികച്ച മാതൃക രൂപകൽപ്പന ചെയ്യുന്നതിനായി വിദ്യാഭ്യാസ വകുപ്പ് ഓഫ്‌ക്വാളുമായി പ്രവർത്തിച്ചിട്ടുണ്ടെന്നും എന്നാൽ ഗ്രേഡുകൾ നൽകുന്ന പ്രക്രിയ അപ്പീൽ പ്രക്രിയയിലൂടെ പരിഹരിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല