
സ്വന്തം ലേഖകൻ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമര്‍ പുട്ടിൻ ഈ വര്‍ഷം തന്നെ സ്ഥാനമൊഴിയുമെന്ന് റിപ്പോര്‍ട്ട്. പാശ്ചാത്യ മാധ്യമങ്ങളാണ് ഇത്തരത്തിൽ വാര്‍ത്തകള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചില ആരോഗ്യപ്രശ്നങ്ങളാണ് അതിനായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. പാര്‍ക്കിൻസണ്‍സ് രോഗബാധിതനാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 68 കാരനായ പുടിനോട് കുടുംബം തന്നെ പൊതു രംഗത്തു നിന്നും മാറി നിൽക്കുവാന്‍ ആവശ്യപ്പെട്ടുവെന്നാണ് റഷ്യൻ രാഷ്ട്രീയ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പുടിന്റെ 37 കാരിയായ കാമുകി അലീന കബീവയും രണ്ട് പെൺമക്കളും തന്നെ സ്ഥാനമൊഴിയാൻ പ്രേരിപ്പിക്കുകയാണെന്ന് മോസ്കോയിലെ പ്രമുഖ രാഷ്ട്രീയ ശാസ്ത്രജ്ഞൻ വലേരി സോളോവി ദി സണ്ണിനോട് പറഞ്ഞു. ഇത് ന്യൂയോര്‍ക്ക് ടൈംസും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. “ഒരു കുടുംബമുണ്ട്, അത് അദ്ദാഹത്തെ വളരെയധികം സ്വാധീനിക്കുന്ന ഒന്നാണ്. തന്റെ അധികാര കൈമാറ്റ പദ്ധതികൾ ജനുവരിയിൽ പരസ്യപ്പെടുത്താൻ അദ്ദേഹം ആഗ്രഹിക്കുന്നു, ”സോളോവി വാർത്താ ഏജൻസിയോട് പറഞ്ഞു.
അദ്ദേഹം തന്നെയാണ് രോഗബാധയെക്കുറിച്ചുള്ള സൂചനകളും വെളിപ്പെടുത്തിയത്. അടുത്തിടെ രോഗത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചതായും അതിനാൽ തന്നെ പാര്‍ക്കിൻസണ്‍സ് രോഗം ബാധിച്ചേക്കാമെന്നും സോളോവി പറഞ്ഞു. പേന അടക്കമുള്ള വസ്തുക്കള്‍ മുറുക്കെ പിടിക്കുമ്പോള്‍ വേദന അനുഭവപ്പെടുകയും ചലനത്തിന് പ്രശ്നങ്ങള്‍ കണ്ടെത്തുകയുമായിരുന്നു.
അതിനൊപ്പം തന്നെ അടുത്തിടെ പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളില്‍ അദ്ദേഹം കാലുകള്‍ തുടര്‍ച്ചയായി മാറ്റുന്നത് ശ്രദ്ധയിൽ പെട്ടിരുന്നു. ഇത് രോഗബാധ ഉള്ളതിനാലാകാമെന്ന് വിദഗ്ദ്ധനെ ഉദ്ധരിച്ച് സണ്‍ റിപ്പോർട്ട് ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല