
സ്വന്തം ലേഖകൻ: ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണിലെ ടക്കുഗാമ വന്യജീവി സങ്കേതത്തില്‍ ആള്‍ക്കുരങ്ങുകളുടെ മരണത്തിന് കാരണമാകുന്ന ബാക്ടീരിയ മനുഷ്യരിലേക്കും വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് നിഗമനം. മനുഷ്യരും ആള്‍ക്കുരങ്ങുകളും തമ്മില്‍ ജനികത ഘടനയില്‍ 98 ശതമാനത്തോളം സമാനതയുള്ളതാണ് ഈ നിഗമനത്തിന് പിന്നില്‍.
നാഡീവ്യൂഹത്തേയും ആമാശയ വ്യവസ്ഥയേയും ബാധിക്കുന്ന അജ്ഞാതരോഗം (epizootic neurologic and gastroenteric syndrome or ENGS)ആള്‍ക്കുരങ്ങുകളില്‍ ഛര്‍ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ക്ക് കാരണമാകുകയും മരണത്തിനിടയാക്കുകയും ചെയ്യുന്നു. 2005 മുതല്‍ ഈ രോഗം വന്യജീവി സങ്കേതത്തിലെ 56 കുരങ്ങുകളുടെ മരണത്തിനിടയാക്കിയിട്ടുണ്ട്.
ചിമ്പാന്‍സികളുടെ മരണത്തിനിടയാക്കുന്ന രോഗത്തിന് സാര്‍സിന ജനുസ്സില്‍ പെട്ട ബാക്ടീരിയയുമായി ബന്ധമുണ്ടെന്ന് പഠനസംഘം പറയുന്നു. ശാരീരിക പ്രവര്‍ത്തനങ്ങളില്‍ സങ്കീര്‍ണതകള്‍ക്ക് കാരണമാകുന്നതിനാല്‍ മനുഷ്യരിലേക്കുള്ള വ്യാപനത്തിനിടയായാല്‍ ഗുരുതരസാഹചര്യം സൃഷ്ടിച്ചേക്കാമെന്ന് സംഘം മുന്നറിയിപ്പ് നല്‍കുന്നു.
സാര്‍സിന ബാക്ടീരിയയുടെ അമിത സാന്നിധ്യം ആമാശയ ഭിത്തിയില്‍ ഗ്യാസ് നിറയാനിടയാക്കുകയും ആമാശയ വ്രണങ്ങള്‍(gastric ulcers), ഗുരുതര ആമാശയവീക്കം(emphysematous gastritis), ആമാശയത്തില്‍ സുഷിരങ്ങളുണ്ടാക്കല്‍(gastric perforation) എന്നിവയ്ക്ക് കാരണമാക്കുകയും ചെയ്യുമെന്ന് 2013 ല്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിരുന്നു.
നാഡീവ്യൂഹത്തെ ബാധിക്കുന്നതിനാല്‍ ആള്‍ക്കുരങ്ങുകളില്‍ ശാരീരിക പ്രവര്‍ത്തനങ്ങളുടെ ഏകോപനം അസാധ്യമാകുകയും ചലനത്തെ പ്രതികൂലമായി ബാധിക്കുകയും അപസ്മാരം ഉണ്ടാക്കുകയും ചെയ്യും. ഛര്‍ദിയും വയറിളക്കവും രൂക്ഷമാകുന്നതിനാല്‍ മരണം സംഭവിക്കുകയും ചെയ്യും. ഇതു വരെ രോഗബാധയുണ്ടായ ആള്‍ക്കുരങ്ങില്‍ ഒന്നു പോലും രക്ഷപ്പെട്ടില്ല എന്ന കാര്യം പഠനസംഘം സൂചിപ്പിച്ചു.
രോഗബാധിതരില്‍ നിന്ന് നേരിട്ട് രോഗം പകരുന്നില്ല എന്നതാണ് വിഷയത്തില്‍ ആശ്വാസം പകരുന്നത്. എങ്കിലും കാലാവസ്ഥയും സാഹചര്യവും രോഗവ്യാപനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളായതിനാല്‍ മുന്‍കരുതല്‍ അനിവാര്യമാണെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. ടക്കുഗാമ വന്യജീവി സങ്കേതത്തില്‍ പ്രത്യേക കാലാവസ്ഥകളിലാണ് രോഗബാധയുണ്ടാകുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല