
സ്വന്തം ലേഖകൻ: കുവൈത്ത് രാജ്യാന്തര വിമാനത്താവളം വിദേശികൾക്കുള്ള പ്രവേശന വിലക്ക് തുടരുമെന്ന് വ്യോമയാന ഡയറക്ടറേറ്റ് അറിയിച്ചു. ഫെബ്രുവരി 7നാണ് വിലക്ക് പ്രാബല്യത്തിൽ വന്നത്. കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിലായിരുന്നു യാത്രാവിലക്കിന് മന്ത്രിസഭാ തീരുമാനം. വിദേശ നയതന്ത്ര ഉദ്യോഗസ്ഥർ, ആരോഗ്യ മേഖലയിലെ ജീവനക്കാരും അടുത്ത ബന്ധുക്കളും തുടങ്ങിയവർക്ക് വിലക്ക് ബാധകമല്ല.
ഇന്ത്യ, ഫിലിപ്പീൻസ്, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്ന് റമസാന് മുൻപ് നൂറുക്കണക്കിന് വീട്ടുജോലിക്കാർ കുവൈത്തിൽ എത്തുമെന്നാണ് പ്രതീക്ഷ. ഈ രാജ്യങ്ങളിൽനിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്. കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികൾ റിക്രൂട്ട് ചെയ്യുന്ന പ്രക്രിയ കുവൈത്തിലെ ഗാർഹിക തൊഴിലാളി ഓഫിസുകൾ കഴിഞ്ഞ ദിവസം ആരംഭിച്ചു.
തൊഴിൽ കരാറുമായി ബന്ധപ്പെട്ട് ഒരു വർഷത്തിൽ ഏറെയായി ഫിലിപ്പീൻസിൽ നിന്ന് കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ അയയ്ക്കാറില്ല. ഇന്ത്യയിൽനിന്ന് വനിതാ തൊഴിലാളികളെ അയയ്ക്കുന്നതിന് നിയന്ത്രണങ്ങൾക്ക് വിധേയമായി അനുമതി ലഭ്യമായെന്നാണ് വിവരം. ഇന്ത്യയിൽനിന്ന് വനിതാ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന നടപടിയും ആരംഭിച്ചു.
ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെയാണ് നടപടികൾ പുരോഗമിക്കുന്നത്. കുവൈത്തിലെ ശ്രീലങ്കൻ എംബസി അംഗീകരിച്ച ഗാർഹിക തൊഴിലാളി ഓഫിസ് വഴി റിക്രൂട്ട്മെന്റിനുള്ള നടപടികളും അന്തിമഘട്ടത്തിലാണ്. സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ കണക്ക് അനുസരിച്ച് കുവൈത്തിൽ 732000 ഗാർഹിക തൊഴിലാളികളുണ്ട്. അവരിൽ ഭൂരിപക്ഷവും വനിതകളാണ്. ഇന്ത്യക്കാരായ 343000 ഗാർഹിക തൊഴിലാളികളുണ്ട്. ഫിലിപ്പീൻസുകാർ 157000.
അതേസമയം സ്പോൺസറുടെകീഴിൽനിന്ന് ഓടിപ്പോകുന്ന ഗാർഹിക തൊഴിലാളികൾക്ക് അഭയം നൽകരുതെന്ന് അധികൃതർ അഭ്യർഥിച്ചു. ഒളിച്ചോടുന്നവർക്ക് പരാതിയുമായി മാൻപവർ അതോറിറ്റിയിലെ ഗാർഹിക തൊഴിലാളി വകുപ്പ് ഓഫിസിൽ നേരിട്ട് പരാതി നൽകാം. പരാതി പരിഗണിക്കുന്ന അധികൃതർ താമസസ്ഥലം ഉൾപ്പെടെ നൽകും. പ്രശ്നപരിഹാരത്തിന് ഇടപെടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല