
സ്വന്തം ലേഖകൻ: സൗദിയിലെ തൊഴിലാളികളുടെ ഇഖാമയുടെ ഫീസ് നല്‍കേണ്ടത് തൊഴിലുടമയാണന്നും മറിച്ച് തൊഴിലാളിയല്ലെന്നും അധികൃതര്‍. സൗദിയിലെ പുതിയ തൊഴില്‍ പരിഷ്‌കാരങ്ങള്‍ പ്രകാരം വിദേശ തൊഴിലാളികളുടെ ഇഖാമ, വര്‍ക്ക് പെര്‍മിറ്റ് എന്നിവയുടെ ഫീസുകള്‍ പൂര്‍ണ്ണമായും വഹിക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്വമാണ്. സൗദി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
ഇത്തരം ഫീസുകള്‍ അടക്കുന്നത് വിദേശ തൊഴിലാളിയുടെ ചുമതലയല്ല. പുതിയ പരിഷ്‌കാരങ്ങള്‍ പ്രയോജനപ്പെടുത്തുന്നവര്‍ ജോലി മാറുമ്പോള്‍ ഇഖാമ, വര്‍ക്ക് പെര്‍മിറ്റ് ഫീസുകള്‍ പുതുതായി ഏത് തൊഴിലുടമയിലക്കാണോ മാറുന്നത് ആ തൊഴിലുടമയാണ് വഹിക്കേണ്ടത്. ഇവ പുതുക്കാന്‍ താമസിക്കുകയാണെങ്കില്‍ അതിനുള്ള പിഴകളും തൊഴിലുടമ വഹിക്കണമന്നും മന്ത്രാലയം വ്യക്തമാക്കി.
വിദേശിക്കുട്ടികൾക്കും വിരലടയാളം നിർബന്ധം
സൗദിയിൽ 6 വയസ്സിനു മുകളിലുള്ള വിദേശികളായ കുട്ടികളുടെ ഇഖാമ നടപടികൾക്കും യാത്രയ്ക്കും വിരലടയാളം നിർബന്ധമാണെന്ന് പാസ്പോർട്ട് വിഭാഗംഅറിയിച്ചു. ഇതിനായി ബയോമെട്രിക് സംവിധാനത്തിൽ റജിസ്റ്റർ ചെയ്യണം. താമസക്കാർക്കും സന്ദർശകർക്കുമെല്ലാം റജിസ്ട്രേഷൻ നിർബന്ധമാണ്.
നേരത്തെ 15 വയസ്സിനു മുകളിലുള്ളവർക്കു മാത്രം മതിയായിരുന്നു. നിലവിലെ വീസ പുതുക്കുമ്പോഴോ പുതിയ വീസ എടുക്കുമ്പോഴോ റജിസ്റ്റർ ചെയ്യാം. 2014 മുതലാണ് ഹജ് തീർഥാടകർക്ക് വിരലടയാള റജിസ്ട്രേഷൻ നിർബന്ധമാക്കിയത്. പിന്നീട് ഉംറ തീർഥാടകരിലേക്കും സന്ദർശകരിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല