സ്വന്തം ലേഖകൻ: ഇന്ത്യ ഇന്നനുഭവിക്കുന്ന പ്രതിസന്ധിക്ക് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന വിമർശനവുമായി രാജ്യാന്തര മെഡിക്കല്‍ ജേണല്‍ ‘ലാന്‍സെറ്റ്’. ഒന്നാം തരംഗത്തെ നേരിട്ടശേഷം അലംഭാവം കാട്ടിയതാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണമെന്നു ജേണലിൽ പറയുന്നു. രാജ്യാന്തര തലത്തില്‍ പ്രശസ്തമായ ആധികാരിക മെഡിക്കല്‍ ജേണലുകളിലൊന്നാണ് ബ്രിട്ടനില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ലാന്‍സെറ്റ്.
തനിക്കെതിരെ ഉയർന്ന വിമർശനങ്ങളെ അടിച്ചമർത്താനാണ് മോദി ശ്രമിച്ചതെന്നും എഡിറ്റോറിയലിൽ കുറ്റപ്പെടുത്തുന്നു. മുന്നറിയിപ്പുകള്‍ അവഗണിക്കുന്ന രീതിയിലാണ് മോദി പ്രവര്‍ത്തിച്ചതെന്നും രാജ്യത്തെ കോവിഡ് മരണങ്ങള്‍ 10 ലക്ഷം കടക്കുമെന്നും പഠനം പറയുന്നു. വാക്സിനേഷന്‍ നയത്തില്‍ സംസ്ഥാനങ്ങളോട് ആലോചിക്കാതെ മാറ്റം വരുത്തിയത് വാക്സിനേഷന്‍ പദ്ധതികളെ പ്രതിസന്ധിയിലാക്കിയെന്നും ലാൻസെറ്റ് ആരോപിക്കുന്നു. കോവിഡിനിടയിലും ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ രാഷ്ട്രീയ, മത റാലികളെയും ജേണലിൽ കുറ്റപ്പെടുത്തുന്നുണ്ട്.
തങ്ങളുടെ ഏറ്റവും പുതിയ ലക്കത്തിലെ എഡിറ്റോറിയലിലാണ് കേന്ദ്രസര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധത്തിന്റ വീഴ്ചകള്‍ ലാന്‍സെറ്റ് ചൂണ്ടിക്കാണിക്കുന്നത്. സര്‍ക്കാരിന്റെ കൊവിഡ് ടാസ്‌ക് ഫോഴ്‌സ് മാസങ്ങളോളം കൂടിയിട്ടില്ലെന്നും ലാന്‍സെറ്റ് മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. വൈറസിന്റെ രണ്ടാം തരംഗമുണ്ടാകുമെന്നും ജനിതക മാറ്റങ്ങളുണ്ടാകുമെന്നുമുള്ള മുന്നറിയിപ്പുകളെ കേന്ദ്രം അവഗണിച്ചു.
രോഗികളുടെ എണ്ണത്തില്‍ ചെറിയ കുറവ് രേഖപ്പെടുത്തിയപ്പോഴേക്ക് രാജ്യം കൊവിഡിനെ പിടിച്ചുകെട്ടി എന്ന് അവകാശപ്പെട്ട് ആരോഗ്യമന്ത്രി രംഗത്തെത്തിയെന്നും ജേര്‍ണലില്‍ പറയുന്നു. രാഷ്ട്രീയമായ ഒത്തുചേരലുകള്‍ക്കും മതപരമായ ആഘോഷങ്ങള്‍ക്കും സര്‍ക്കാര്‍ യഥേഷ്ടം അനുമതി നല്‍കി. കൊവിഡ് വാക്‌സിനേഷന്‍ തുടങ്ങാന്‍ വൈകി. തുടങ്ങിയ ശേഷവും വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തിയില്ലെന്നും ജേര്‍ണലില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല