
സ്വന്തം ലേഖകൻ: രാജ്യത്തു കോവിഡ് വ്യാപനം കുത്തനെ കുറഞ്ഞതോടെ ഇസ്രയേൽ വിദേശ സഞ്ചാരികൾക്കുള്ള വിലക്കു പിൻവലിച്ചു. വിദേശ വിമാനക്കമ്പനികൾക്കു ടെൽ അവീവ് സർവീസിനും അനുമതിയായി. വാക്സിനേഷൻ നടത്തിയ സഞ്ചാരികളുടെ ചെറുസംഘങ്ങൾക്ക് അനുമതി നൽകുന്ന പ്രത്യേക പദ്ധതിയിലൂടെ ടൂറിസം പുനരുജ്ജീവിപ്പിക്കാനാണ് ഇസ്രയേൽ പദ്ധതി.
നെഗറ്റീവ് പിസിആർ ടെസ്റ്റ് യാത്രയ്ക്കു മുൻപേ വേണം. ഇസ്രയേലിൽ എത്തിയാൽ കോവിഡ് പരിശോധനയുണ്ടാകും. 2019ൽ 45 ലക്ഷം സഞ്ചാരികളാണ് ഇസ്രയേൽ സന്ദർശിച്ചത്. 55% ജനങ്ങൾക്കും പൂർണ വാക്സിനേഷൻ നൽകിയതോടെയാണ് ഇസ്രയേലിൽ വ്യാപനം കുറഞ്ഞത്.
ഇന്ത്യയിൽനിന്ന് ഇസ്രയേലിലേക്കുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നു. ഈ മാസം 31ന് ഡൽഹിയിൽനിന്ന് ആദ്യ വിമാനം സർവീസ് നടത്തുമെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ അറിയിച്ചു. ജൂലൈ 31 വരെയുള്ള വിമാന സർവീസുകൾ സംബന്ധിച്ച് ഷെഡ്യൂൾ ആയിട്ടുണ്ട്.
മേയ് 21ന് ശേഷം ഇസ്രയേൽ വീസ അനുവദിച്ചവർക്കാണ് യാത്ര ചെയ്യാൻ കഴിയുക. മുൻപ് വീസ ലഭിച്ചിട്ടുള്ളവർ പുതുക്കണം.
72 മണിക്കൂർ മുൻപുള്ള കോവിഡ് ആർടിപിസിആർ പരിശോധനാ ഫലം യാത്രയ്ക്ക് അത്യാവശ്യമാണ്. നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീൻ ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ യാത്രക്കാർ പാലിക്കണമെന്നും മന്ത്രി അറിയിച്ചു. വിമാന സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് നിരവധി നിവേദനങ്ങൾ പ്രവാസികൾ നൽകിയിരുന്നതായും മന്ത്രി പറഞ്ഞു.
അതിനിടെ, ഇസ്രയേൽ–ഹമാസ് വെടിനിർത്തൽ മൂന്നാം ദിവസം പിന്നിട്ടു. അധിനിവേശ കിഴക്കൻ ജറുസലമിലെ വിശുദ്ധ കേന്ദ്രങ്ങളിൽ പ്രവേശിക്കാൻ ജൂത സന്ദർശകരെ ഇസ്രയേൽ പൊലീസ് അനുവദിച്ചു. എന്നാൽ അൽ അഖ്‌സ പള്ളിയിൽ 45 വയസ്സിൽ താഴെയുള്ളവരെ വിലക്കി. ഐഡി കാർഡ് പൊലീസിനെ ഏൽപിച്ചാൽ മാത്രമേ പള്ളിയിലേക്കു കടക്കാനാവൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല