
സ്വന്തം ലേഖകൻ: ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹിനെ സന്ദർശിച്ചു. അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനുള്ള ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത് മന്ത്രി പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദിന് കൈമാറി. പ്രതിസന്ധി വേളയിൽ ഇന്ത്യക്ക് ഓക്സിജനും മറ്റു ഉപകരണങ്ങളും നൽകിയ സഹായിച്ച കുവൈത്ത് നേതൃത്വത്തിനുള്ള നന്ദി മന്ത്രി ജയ്ശങ്കർ അറിയിച്ചു.
കോവിഡ് നിയന്ത്രണം കാരണം വിമാന സർവീസ് ഇല്ലാത്തതിന്റെ ബുദ്ധിമുട്ടുകൾ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറും കുവൈത്ത് വിദേശകാര്യമന്ത്രി ഷെയ്ഖ് ഡോ.അഹമ്മദ് നാസർ അൽ മുഹമ്മദ് അൽ സബാഹും ചർച്ച ചെയ്തു. ഇരുരാജ്യങ്ങളിലെയും ഉന്നത സംഘവും കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രി ഡോ.അബ്ദുല്ല ഈസ അൽ സൽമാനും ചർച്ചയിൽ പങ്കെടുത്തു.
ഇന്ത്യൻ തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ,കോവിഡ് പശ്ചാത്തലം നേരിടുന്നതിനുള്ള സംയുക്ത ശ്രമങ്ങൾ, ഭക്ഷ്യ സുരക്ഷാ, സൈബർ സെക്യുരിറ്റി, ഊർജമേഖലയിലെ സഹകരണം തുടങ്ങിയവ സംബന്ധിച്ചും ചർച്ച നടത്തി. ഇന്ത്യ-കുവൈത്ത് സംയുക്ത കമ്മീഷൻറെ ആദ്യയോഗം വർഷാവസാനം നടത്താൻ മന്ത്രിമാരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗം തീരുമാനിച്ചു.
ആരോഗ്യം,ഹൈഡ്രൊകാർബൺ, മാൻപവർ എന്നിവയുമായി ബന്ധപ്പെട്ട് സംയുക്ത കർമ്മ സമിതികളുടെ യോഗങ്ങൾ ഏറ്റവും അടുത്ത തീയതികളിൽ വിളിച്ചുകൂട്ടും. മറ്റു മേഖലകളിലും സംയുക്ത കർമ്മ സമിതി രൂപീകരിക്കാൻ തീരുമാനിച്ചു. ഇന്ത്യയും കുവൈത്തും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൻറെ അറുപതാം വാർഷികത്തിന് മന്ത്രി എസ്.ജയശങ്കർ, മന്ത്രി ഷെയ്ഖ് ഡോ.അഹമ്മദ് നാസർ അൽ മുഹമ്മദ് അൽ സബാഹിൻറെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ തുടക്കമായി. ആഘോഷം ഒരു വർഷം നീണ്ടുനിൽക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല