
സ്വന്തം ലേഖകൻ: ഹൈസ്കൂൾ ഫൈനൽ പരീക്ഷയിൽ 95 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയ വിദ്യാർഥികൾക്ക് പത്ത് വർഷത്തെ ഗോൾഡൻ വിസ നൽകാൻ യുഎഇ തീരുമാനിച്ചു. വിദ്യാർഥികളുടെ കുടുംബാംഗങ്ങൾക്കും ഗോൾഡൻ വിസ ലഭിക്കും. മലയാളികളടക്കം നിരവധി പേർക്ക് ഉപകാരപ്പെടുന്നതാണ് ചരിത്രപരമായ തീരുമാനം.
സർക്കാർ, സ്വകാര്യ സ്കൂളുകൾക്ക് ബാധകമാണ്. യൂനിവേഴ്സിറ്റി തലത്തിൽ ശരാശരി ഗ്രേഡ്പോയൻറ് (ജി.പി.എ) 3.75ൽ കുറയാത്ത വിദ്യാർഥികൾക്കും കുടുംബത്തിനും ഗോൾഡൻ വിസ നൽകും. രാജ്യത്തിന് അകത്തും പുറത്തുമുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
മലയാളികളടക്കം നിരവധി സ്കൂൾ വിദ്യാർഥികൾക്ക് 95 ശതമാനത്തിന് മുകളിൽ മാർക്കുണ്ട്. 1000 ദിർഹം (20000 രൂപ) മാത്രമാണ് പത്ത് വർഷ വിസക്ക് ചിലവ് വരുന്നത്. നിലവിൽ രണ്ട് വർഷ വിസക്ക് 5000 ദിർഹമിന് (ലക്ഷം രൂപ) മുകളിൽ നൽകിയാണ് വിദ്യാർഥികളെ യുഎഇയിൽ പഠിപ്പിക്കുന്നത്.
തുടർ വിദ്യാഭ്യാസം യുഎഇയിൽ നടത്താൻ പ്രേരിപ്പിക്കുന്നതാണ് സർക്കാരിെൻറ തീരുമാനം. എമിറേറ്റ്സ് സ്കൂൾ എസ്റ്റാബ്ലിഷ്മെൻറ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. നേരത്തെ, ഷാർജ അൽഖാസിമിയ സർവകലാശാലയിൽ നിന്ന് ഒന്നാം റാേങ്കാടെ ബിരുദം പൂർത്തിയാക്കിയ മലയാളി വിദ്യാർഥിനി തസ്നീം അസ്ലമിന് യുഎഇ ഗോൾഡൻ വിസ നൽകി ആദരിച്ചിരുന്നു. വിദ്യാർഥികൾക്ക് ഗോൾഡൻ വിസ ലഭിക്കുന്നതോടെ മാതാപിതാക്കളെയും സഹോദരങ്ങളെയും അവർക്ക് സ്പോൺസർ ചെയ്യാൻ കഴിയും.
ഇതോടെ കുടുംബാംഗങ്ങൾക്കും പത്ത് വർഷ വിസ ലഭിക്കും. ഗോൾഡൻ വിസക്കാർക്ക് വർക്ക് പെർമിറ്റ് നൽകുമെന്ന് യുഎഇ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വിസ ലഭിക്കുന്നതോടെ കുടുംബാംഗങ്ങൾക്കും മറ്റ് ജോലി ചെയ്യാൻ കഴിയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല