
സ്വന്തം ലേഖകൻ: കോവിഡ് രോഗിയുമായി സമ്പർക്കമുണ്ടെങ്കിൽ സെൽഫ് ഐസോലേഷനിൽ പോകുന്നതിൽ നിന്ന് ഇംഗ്ലണ്ടിലെ എൻഎച്ച്‌എസ് ജീവനക്കാരെ ഒഴിവാക്കാൻ നീക്കം. 2 ഡോസ് വാക്സിൻ എടുത്തവർക്കാണ് ഇളവ് ലഭിക്കുക, ഉദ്യോഗസ്ഥരുടെ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് സെൽഫ് ഐസോലേഷൻ നിയമങ്ങൾ മാറ്റണമെന്ന് എൻഎച്ച്‌എസ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടർന്നാണ് സർക്കാർ നീക്കം.
എന്നാൽ ഇക്കാര്യത്തിൽ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും കൂടുതൽ ചർച്ചകൾ നടക്കുകയാണെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. തീരുമാനവുമായി സർക്കാർ മുന്നോട്ട് പോയാൽ, ജൂലൈ 19 മുതൽ ദൈനംദിന നിയന്ത്രണങ്ങൾ ഉപയോഗിച്ച് സ്വയം ഒറ്റപ്പെടൽ നയം എൻഎച്ച്എസ് ജീവനക്കാർക്കായി ലഘൂകരിക്കും. ഓഗസ്റ്റ് 16 മുതൽ ഇംഗ്ലണ്ടിലെ വാക്സിനേഷൻ ലഭിച്ച എല്ലാ ആളുകൾക്കും കുട്ടികൾക്കും ബാധകമായ ഒരു നയമാണ് എൻഎച്ച്എസ് ജീവനക്കാർക്കായി കൊണ്ട് വരുന്നത്.
ഇരട്ട ജാബ് ലഭിച്ച ആരോഗ്യ സേവന ഉദ്യോഗസ്ഥർക്ക് ടെസ്റ്റ് ആൻഡ് ട്രേസ് ആപ്പ് വഴി സ്വയം നിരീക്ഷണത്തിൽ പോവേണ്ടി വന്നാലും ജോലി തുടരാൻ കഴിയണമെന്നും സർക്കാർ നടപടികൾ ദ്രുതഗതിയിലാക്കണമെന്നും എൻഎച്ച്‌എസ് പ്രൊവിഡേഴ്സിലെ ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് സഫ്രോൺ കോർഡറി പറഞ്ഞു. ഇതിനകം തന്നെ എൻഎച്ച്‌എസ് ട്രസ്റ്റുകൾ ജീവനക്കാരുടെ ക്ഷാമം കാരണം ബുദ്ധിമുട്ടുകയാണ്. ചില ജീവനക്കാർ ആപ്ലിക്കേഷൻ ഡിലീറ്റ് ചെയ്യുന്നുവെന്ന വസ്തുതയും കണ്ടെത്തിയിട്ടുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.
2020 ഡിസംബറിൽ കൊറോണ വൈറസ് വാക്സിൻ ലഭ്യമാകുമ്പോൾ യുകെയിൽ ആദ്യമായി കൊറോണ വൈറസ് വാക്സിൻ ലഭിക്കാൻ അർഹരായ വിഭാഗമാണ് ആരോഗ്യ സാമൂഹിക പ്രവർത്തകർ. ഇംഗ്ലണ്ടിലെ 1.3 മില്യൺ എൻഎച്ച്എസ് ട്രസ്റ്റ് ഹെൽത്ത് കെയർ വർക്കർമാരിൽ 1.1 മില്യണിന് രണ്ട് വാക്സിൻ ഡോസുകൾ ലഭിച്ചുവെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ടിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ ആഴ്‌ചയുമായി താരതമ്യപ്പെടുത്തുമ്പോൾ അപ്ലിക്കേഷനിൽ നിന്നുള്ള ക്ലോസ് കോൺടാക്ട് അലേർട്ടുകളുടെ എണ്ണം 60 ശതമാനത്തിലധികം വർദ്ധിച്ചതായി ഏറ്റവും പുതിയ കണക്കുകൾ കാണിക്കുന്നു. ജൂൺ 24 നും ജൂൺ 30 നും ഇടയിൽ ഇംഗ്ലണ്ടിലും വെയിൽസിലുമായി 360,000 ലധികം അലേർട്ടുകളാണ് ഈ ആപ്പ് നൽകിയത്. എൻഎച്ച്‌എസ് കോവിഡ് -19 ആപ്ലിക്കേഷന്റെ ഡവലപ്പർമാർ ഇപ്പോൾ അതിന്റെ ക്രമീകരണങ്ങളിൽ മാറ്റം വരുത്തുന്നുവെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
അതേസമയം കോവിഡിൻ്റെ നാലാം തരംഗം തടയാനുള്ള അടിയന്തിര പദ്ധതികൾക്ക് രൂപം നൽകുന്ന തിരക്കിലാണ് സർക്കാർ. പബ്ബുകൾ, ബാറുകൾ, റെസ്റ്റോറന്റുകൾ, ക്ലബ്ബുകൾ എന്നിവയിലേക്ക് പ്രവേശിക്കാൻ ബ്രിട്ടീഷുകാർക്ക് ശരത്കാലം മുതൽ കോവിഡ് സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കാൻ സാധ്യതയുണ്ടെന്നാണ് ഏറ്റവും പുതിയ സൂചനകൾ. ഈ നീക്കം ചെറുപ്പക്കാർക്കിടയിൽ വാക്സിനേഷൻ നിരക്ക് വർദ്ധിപ്പിക്കുമെന്നും പുതിയ കേസുകളിൽ മറ്റൊരു കുതിച്ചുചാട്ടം ഒഴിവാക്കുമെന്നും വിദഗ്ദ്ധർ കരുതുന്നു.
വാക്സിനേഷൻ പാസ്‌പോർട്ടുകൾ ആവശ്യപ്പെടുന്ന ഇംഗ്ലണ്ടിലെ വിനോദ വേദികളിൽ രണ്ട് ഡോസുകൾ എടുത്തതിൻ്റേയോ സമീപകാലത്തെ നെഗറ്റീവ് ടെസ്റ്റിന്റെയോ തെളിവുകൾ നൽകണം. വാക്‌സിൻ പാസ്‌പോർട്ടുകൾ ഇപ്പോൾ നിർബന്ധമല്ലെങ്കിലും ‘ശരത്കാലത്തിലോ ശൈത്യകാലത്തിലോ ബുദ്ധിമുട്ടുള്ള ഒരു സാഹചര്യം’ അഭിമുഖീകരിക്കുകയാണെങ്കിൽ ഇത് പ്രയോജനം ചെയ്യുമെന്ന് സർക്കാറിന്റെ സർട്ടിഫിക്കേഷൻ അവലോകന യോഗത്തിൽ അഭിപ്രായമുയർന്നു.
വാക്സിൻ എടുക്കുന്നതിൽ ജനങ്ങളുടെ ഭാഗത്ത് നിന്ന് കുറവ് വരുന്നുണ്ട്, ആദ്യ ഡോസുകൾ സ്വീകരിക്കുന്നരുടെ എണ്ണം രണ്ടാഴ്ചയ്ക്കുള്ളിൽ പകുതിയായി കുറഞ്ഞു. ഏപ്രിൽ മുതൽ ആദ്യമായി ഒരു ദിവസം ഒരു ലക്ഷത്തിൽ താഴെയാണ് സംഖ്യ കുറയുന്നത്. അതേസമയം രണ്ടാമത്തെ വാക്സിനേഷൻ ഇതുവരെ ലഭിക്കാത്ത ചെറുപ്പക്കാരെ മാറ്റി നിർത്തുമെന്നതിനാൽ കോവിഡ് പാസ്‌പോർട്ടുകൾ ഇപ്പോൾ നടപ്പാക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചതായാണ് റിപ്പോർട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല