സ്വന്തം ലേഖകൻ: ഓഗസ്റ്റ് ഒന്നുമുതൽ സൗദിയിൽ പുറത്തിറങ്ങുന്നതിന് തവക്കൽനയിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് നിർബന്ധമാകും. പൊതു ഇടങ്ങളിൽ സഞ്ചരിക്കുന്നതിനും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിനും ആപ്ലിക്കേഷനിലെ ഇമ്മ്യൂൺ സ്റ്റാറ്റസ് നിർബന്ധമാണ്. അതേസമയം, സൗദിയിലെത്തിയിട്ടും നാട്ടിൽനിന്ന് വാക്‌സിൻ സ്വീകരിച്ചത് ആപ്പിൽ തെളിയാത്തത് പ്രവാസികൾക്കു തിരിച്ചടിയായേക്കും.
പൊതു ഇടങ്ങളിൽ പ്രവേശിക്കുന്നതിന് പ്രതിരോധശേഷി ആർജിച്ചുവെന്ന സ്റ്റാറ്റസ് നിർബന്ധമാക്കിക്കൊണ്ടുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പ്രാബല്യത്തിലാകാൻ ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. ഓഗസ്റ്റ് ഒന്നുമുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് മാസങ്ങൾക്കു മുൻപുതന്നെ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. നിയമം പ്രാബല്യത്തിൽ വരുന്നതോടെ പൊതു ഇടങ്ങളിൽ സഞ്ചരിക്കുന്നതിനും മാളുകൾ, വാണിജ്യ സ്ഥാപനങ്ങൾ, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പ്രവേശിക്കുന്നതിനും തവക്കൽക്കനയിലെ സ്റ്റാറ്റസ് നിർബന്ധമാകും.
വ്യക്തികളുടെ ആരോഗ്യസ്ഥിതി വ്യക്തമാക്കുന്ന തവക്കൽക്കനയിൽ കടുംപച്ച നിറത്തിലുള്ള ഇമ്മ്യൂൺ സ്റ്റാറ്റസ് മാത്രമായിരിക്കും പ്രവേശനത്തിനുള്ള ഏക മാനദണ്ഡം. രണ്ട് ഡോസ് വാക്‌സിനും പൂർത്തിയാക്കിയവർ, ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ച് ആറുമാസം പിന്നിടാത്തവർ, കോവിഡ് ബാധിച്ച് രോഗം ഭേദമായി ആറുമാസം പിന്നിടാത്തവർ എന്നിവർക്കാണ് ആപ്ലിക്കേഷനിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് ലഭിക്കുക.
എന്നാൽ ഇന്ത്യയിൽ നിന്നുൾപ്പെടെ രാജ്യത്തിന് പുറത്തുനിന്ന് വാക്‌സിൻ സ്വീകരിച്ച് സൗദിയിലെത്തിയിട്ടും സാങ്കേതികപ്രശ്‌നങ്ങളെ തുടർന്ന് തവക്കൽക്കൽനയിൽ അപ്‌ഡേറ്റ് ആവാത്ത പ്രവാസികൾക്ക് നിബന്ധന പ്രയാസം സൃഷ്ടിക്കും. ഇത്തരക്കാർക്ക് വാക്‌സിൻ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിന് സൗകര്യമൊരുക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല