
സ്വന്തം ലേഖകൻ: ദുബായ് താമസ വീസയുള്ള ഇന്ത്യക്കാർക്ക് ദുബായ് രാജ്യാന്തര വിമാനത്താവളം വഴിയും അബുദാബി വീസയുള്ളവർക്ക് അബുദാബി രാജ്യാന്തര വിമാനത്താവളം വഴിയും മാത്രമേ യുഎഇയിൽ പ്രവേശിക്കാനാകൂ എന്ന് അധികൃതർ. മറ്റു എമിറേറ്റുകളിലെ താമസ വീസക്കാർ ദുബായ്, അബുദാബി അല്ലാത്ത വിമാനത്താവളങ്ങളിലേയ്ക്ക് ആയിരിക്കണം വരേണ്ടതെന്ന് നിർദേശം ലഭിച്ചതായി എയർ ഇന്ത്യാ അധികൃതർ അറിയിച്ചു.
ദുബായിലേയ്ക്ക് യാത്ര ചെയ്യുന്നവർ ജിഡിആർഎഫ്എയിൽ നിന്നും അബുദാബി യാത്രക്കാർ െഎസിഎയിൽ നിന്നും അനുമതി വാങ്ങിയിരിക്കണം. നിലവിൽ അബുദാബി അടക്കം താമസ വീസയുള്ളവർ പോലും ദുബായിലാണ് വിമാനമിറങ്ങുന്നത്. അബുദാബി രാജ്യാന്തര വിമാനത്താവളത്തിലേയ്ക്ക് ഇൗ മാസം 10ന് മാത്രമേ സർവീസ് ആരംഭിക്കുകയുള്ളൂ എന്ന് എയർ ഇന്ത്യ അധികൃതർ നേരത്തെ അറിയിച്ചിരുന്നു.
അതേസമയം, ഇത്തിഹാദ് അടക്കമുള്ള വിമാനങ്ങൾ ഇന്ന് (7) മുതൽ ഇന്ത്യ–അബുദാബി സർവീസ് പുനരരാംഭിച്ചിട്ടുണ്ട്. യുഎഇയിൽ ദുബായ്, അബുദാബി, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിലാണ് രാജ്യാന്തര വിമാനത്താവളങ്ങൾ പ്രവർത്തിക്കുന്നത്. അബുദാബി, റാസല്‍ഖൈമ രാജ്യാന്തര വിമാനത്താവളത്തിലെത്തുന്നവർ 10 ദിവസം ക്വാറന്റീനിൽ കഴിയണമെന്ന് അധികൃതർ അറിയിച്ചു.
ഇതു സംബന്ധിച്ച് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അറിയിപ്പ് എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്പ്രസ് എന്നിവയ്ക്ക് ലഭിച്ചു. എന്നാൽ യാത്രക്കാർ വിമാനത്താവളത്തിലിറങ്ങിയ ഉടൻ ട്രാക്കിങ് വാച്ച് കൈയിൽ ധരിക്കണം. നാലാം ദിവസവും എട്ടാം ദിവസവും പിസിആർ പരിശോധന നടത്തുകയും വേണം. ഇന്ത്യ കൂടാതെ, പാക്കിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, നൈജീരിയ, യുഗാണ്ട എന്നിവിടങ്ങളിൽ നിന്നെത്തുന്നവരും ഇൗ നിബന്ധന പാലിക്കണം.
ദുബായ്, ഷാർജ രാജ്യാന്തര വിമാനത്താവളങ്ങളിലെത്തുന്നവർ പിസിആർ പരിശോധനയ്ക്ക് വിധേയരാകേണ്ടതുണ്ടെങ്കിലും 10 ദിവസത്തെ ക്വാറന്റീൻ വേണ്ടതില്ല. എന്നാൽ, പരിശോധനാ ഫലം നെഗറ്റീവ് ആകുന്നതു വരെ ക്വാറന്റീനിൽ കഴിയണം. 24 മണിക്കൂറാണ് സാധാരണഗതിയിൽ ഫലം ലഭിക്കാനുള്ള സമയം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല