
സ്വന്തം ലേഖകൻ: ഒമാനിലെ എല്ലാ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളും റെസിഡൻറ് കാർഡ് എടുക്കണമെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിറക്കി. കെ ജി മുതൽ 12ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് പുതിയ നിയമം ബാധകമാണ്. വിദ്യാര്‍ഥികള്‍ റെസിഡൻറ് കാർഡ് എടുത്തതിന്‍റെ കോപ്പി ഈ മാസം ഒമ്പതിനുമുമ്പ് കൈമാറണമെന്ന് ഇന്ത്യൻ സ്കൂൾ അധികൃതരും സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ കുട്ടികളുടെ റെസിഡൻറ് കാർഡ് കോപ്പി പതിപ്പിച്ച പ്രത്യേക രജിസ്റ്റർ സ്കൂളിൽ സൂക്ഷിക്കണമെന്നും മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
റെസിഡൻറ് കാർഡ് എടുക്കാന്‍ പരമാവധി ഒരു മാസമാണ് സമയപരിതിയാണ് മന്ത്രാലയം അനുവദിച്ചിട്ടുള്ളത്. മതിയായ കാരണങ്ങളും മറ്റു തടസ്സങ്ങളുമുള്ള കുട്ടികള്‍ക്കാണ് ഇത്രയും സമയം അനുവദിച്ചിരിക്കുന്നത്. സ്ക്കൂളുകളില്‍ കുട്ടികളെ ചേര്‍ക്കുന്നതിന് ഇനി മുതല്‍ റെസിഡന്‍റെ കാര്‍ഡ് നിര്‍ബന്ധമാണ്. റെസിഡൻറ് കാർഡ് എല്ലാവരും എടുക്കണം എന്ന് കാണിച്ച് രക്ഷിതാക്കള്‍ക്ക് സ്ക്കൂള്‍ അധികൃതര്‍ സർക്കുലർ നല്‍കിയിട്ടുണ്ട്.
ഈ മാസം അഞ്ചാം തിയതിയാണ് രക്ഷിതാക്കള്‍ക്ക് സര്‍ക്കുലര്‍ നല്‍കിയത്. എങ്ങനെയാണ് അപേക്ഷിക്കേണ്ടത് എന്നതിന്‍റെ ലിങ്കുകളും രക്ഷിതാക്കള്‍ക്ക് സ്കൂളുകൾ അധികൃതര്‍ നല്‍കിയിട്ടുണ്ട്. അപേക്ഷിക്കേണ്ട ലിങ്കില്‍ കയറി റെസിഡൻറ് കാർഡ് കോപ്പിക്ക് വേണ്ടി അപേക്ഷിക്കാം അല്ലെങ്കില്‍ സ്ക്കൂളിലേക്ക് ഇ-മെയിൽ ചെയ്യണമെന്നാണ് മന്ത്രാലയം നല്‍കിയിരിക്കുന്ന നിർദേശം. 15 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് മാത്രമായിരുന്നു റെസിഡൻറ് കാർഡ് നിർബന്ധമായിരുന്നത്.
മുതിർന്ന ക്ലാസിലെ കുട്ടികൾക്ക് മാത്രമാണ് ആദ്യം കാര്‍ഡ് വേണ്ടിയിരുന്നത്. എല്ലാവര്‍ക്കും കാര്‍ഡ് നിര്‍ബന്ധമല്ലാത്തതിനാല്‍ ഒരുപാട് പേര്‍ കാര്‍ഡ് എടുത്തിരുന്നില്ല. വാക്സിനേഷന്‍റെ സമയത്ത് റെസിഡൻറ് കാർഡ് നിർബന്ധമാക്കിയേതടെ പലരും കാര്‍ഡ് എടുത്തിരുന്നു എന്നാല്‍ ചെറിയ കുട്ടികള്‍ക്ക് കാര്‍ഡുകള്‍ എടുത്തിട്ടില്ലായിരുന്നു.
വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ റെസിഡൻറ് കാർഡ് എടുക്കണമെന്ന നിര്‍ദ്ദേശം രക്ഷിതാക്കൾക്ക് പ്രയാസം സൃഷ്ടിച്ചിരിക്കുകയാണ്. ഫോമുകള്‍ പൂരിപ്പിച്ച് സ്പോൺസറുടെ ഒപ്പ് മേടിക്കണം. കൂടാതെ നിരവധി നടപടിക്രമങ്ങള്‍ ചെയ്യേണ്ടതുണ്ട്. കാര്‍ഡുകള്‍ ശരിയാക്കുന്ന ഓഫീസുകള്‍ ഉച്ചവരെ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളു.
അതുകാരണം പലര്‍ക്കും ജോലി സ്ഥലത്ത് നിന്നും ലീവെടുക്കുക്കേണ്ട അവസ്ഥയാണ് ഉള്ളത്. എന്നാല്‍ കുട്ടികളുടെ റെസിഡൻറ് കാര്‍ഡ് എടുക്കുന്നത് വളരെ എളുപ്പത്തിലാക്കാനുള്ള നടപടികൾ റോയൽ ഒമാൻ പൊലീസ് ആരംഭിച്ചിട്ടുണ്ട്. നാട്ടിലുള്ള കുട്ടികൾ എന്താണ് ചെയ്യേണ്ടതെന്ന കാര്യം രക്ഷിതാക്കൾ സ്കൂൾ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. സാമ്പത്തികപ്രശ്നങ്ങളും കാരണം റെസിഡന്‍റ് കാര്‍ഡ് എടുക്കാന്‍ സാധിക്കാത്ത ചില വിദ്യാർഥികളും ഇന്ത്യൻ സ്കൂളുകളിൽ പഠിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല