
സ്വന്തം ലേഖകൻ: പൊതുഗതാഗത സങ്കൽപ്പങ്ങളെ മാറ്റി മറിച്ച ദുബായ് മെട്രോയുടെ കുതിപ്പ് തുടങ്ങിയിട്ട് ഇന്ന് 12 വർഷം. 2009 സെപ്റ്റംബർ ഒമ്പതിന് രാത്രി ഒമ്പത് മണിക്ക് ഓട്ടം തുടങ്ങിയ മെട്രോ 12 വർഷം പിന്നിടുേമ്പാൾ ദിവസവും ലക്ഷക്കണക്കിന് യാത്രക്കാരെയും വഹിച്ചാണ് യാത്ര തുടരുന്നത്. ഓരോ വർഷവും നീളം കൂടി വരുന്ന മെട്രോ ലൈൻ ഇപ്പോൾ ഓടിയെത്തുന്നത് 75 കിലോമീറ്റർ ദൂരത്തേക്കാണ്.
ആദ്യം റെഡ് ലൈനിലായിരുന്നു ഓട്ടം തുടങ്ങിയത്. രണ്ട് വർഷത്തിനു ശേഷം 23 കിലോമീറ്റർ നീളത്തിൽ ഗ്രീൻ ലൈൻ സ്ഥാപിച്ചു. യൂനിയൻ, ബുർജ്മാൻ സ്റ്റേഷനുകളായിരുന്നു ഈ ലൈനുകളെ തമ്മിൽ ബന്ധിപ്പിച്ചിരുന്നത്. ലോകത്തിലെ ഏറ്റവും നീളമേറിയ ഡ്രൈവറില്ലാ ട്രെയിൻ സംവിധാനം കൂടിയാണ് ദുബായ് മെട്രോ. 12 വർഷത്തിനിടെ 170 കോടിയാത്രക്കാർ സഞ്ചരിച്ചു എന്നാണ് കണക്ക്. 2010ൽ 3.9 കോടി യാത്രികരായിരുന്നു. തൊട്ടടുത്ത വർഷം ഇത് 6.9 കോടിയായി ഉയർന്നു.
ഗ്രീൻലൈൻ കൂടി എത്തിയതോടെ 2012ൽ 11 കോടിയിലേക്ക് യാത്രക്കാരുടെ എണ്ണം ഉയർന്നു. 2015ൽ 18 കോടിയിലെത്തിയപ്പോൾ 2018ൽ 20 കോടി എന്ന ചരിത്രം പിന്നിട്ടു. കഴിഞ്ഞ വർഷം കോവിഡിനെ തുടർന്നാണ് ആദ്യമായി ദുബായ് മെട്രോയുടെ സർവിസ് നിർത്തിവെച്ചത്. വസങ്ങൾക്കു ശേഷം പരിമിതമായി തുറന്ന മെട്രോ ഇപ്പോൾ പൂർണസജ്ജമായി ഓട്ടം തുടരുകയാണ്. മഹാമേളയിലേക്ക് ദുബായ് നീങ്ങുേമ്പാൾ എക്സ്പോ വേദിയിലേക്ക് പുതിയ സ്റ്റേഷനുകൾ തുറന്ന് മെട്രോയും കട്ടയ്ക്ക് കൂടെ നിൽക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല