
സ്വന്തം ലേഖകൻ: ഇന്ത്യാ–യുഎഇ സെക്ടറിൽ വിമാന ടിക്കറ്റ് നിരക്ക് ഉയർന്നു തന്നെ. യാത്രക്കാരുടെ വർധനയ്ക്ക് ആനുപാതികമായി വിമാന സർവീസ് ഇല്ലാത്തത് കൂടിയ നിരക്കു ഈടാക്കാൻ എയർലൈനുകളെ പ്രേരിപ്പിക്കുന്നു. പരിമിത സർവീസ് നടത്തുന്ന എയർ ബബ്ൾ കരാർ അവസാനിപ്പിച്ച് സാധാരണ വിമാന സർവീസ് പുനരാരംഭിക്കുന്നതുവരെ ഇതേ നിരക്കു തുടരാനാണ് സാധ്യതയെന്ന് ട്രാവൽ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടി.
ഇരുരാജ്യങ്ങളിലും കോവിഡ് നിയന്ത്രണവിധേയമായി വരുന്നതിനാൽ എത്രയും വേഗം അനുകൂല തീരുമാനം ഉണ്ടാകണമെന്നാണ് പ്രവാസികളുടെ ആവശ്യം.നാളെ കൊച്ചിയിൽ നിന്ന് ഷാർജയിലേക്കാണ് കുറഞ്ഞ നിരക്ക്. എയർ അറേബ്യ ഈടാക്കുന്നത് 19500–20800 രൂപ വരെ. ദുബായിേലക്കു ഫ്ലൈദുബായിൽ 26900–28,200 , എയർ ഇന്ത്യാ എക്സ്പ്രസിൽ 28500 , സ്പൈസ് ജെറ്റ് 38,500 , എമിറേറ്റ്സ് 48,500, കണക്ഷൻ വഴിയുള്ള ഇൻഡിഗോയ്ക്ക് 40,000 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ.
യാത്ര അബുദാബിയിലേക്കാണെങ്കിൽ ടിക്കറ്റിൽ 3000–6000 രൂപ വരെ കൂടുതൽ നൽകണം. ഇതിനു പുറമെ നാട്ടിൽനിന്നുള്ള 2 പിസിആർ ടെസ്റ്റിന് 3000 രൂപ വേറെയും. ചുരുക്കത്തിൽ നാലംഗ കുടുംബത്തിനു വൺവേ ടിക്കറ്റിനു ലക്ഷത്തിലേറെ രൂപ വേണ്ടിവരും. കോവിഡിനു മുൻപ് ഒക്ടോബർ, നവംബർ മാസങ്ങളിൽ നാട്ടിൽ പോയി വരാൻ 15,000 രൂപയോളം മതിയായിരുന്നു. ഇപ്പോൾ 20,000 രൂപയിൽ കൂടുതൽ നൽകിയാലേ വൺവേ ടിക്കറ്റു കിട്ടൂ.
ഡിമാൻഡുള്ളപ്പോൾ നിരക്ക് വർധിപ്പിക്കുന്ന രീതി ഓഫ് പീക്ക് സമയത്തും തുടരുകയാണ് എയർലൈനുകൾ. ഇതേസമയം യാത്ര മുൻകൂട്ടി തീരുമാനിച്ച് മാസങ്ങൾക്കു മുൻപ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് നിരക്കിൽ അൽപം കുറവുണ്ടാകും. അവസാന നിമിഷം ടിക്കറ്റിനായി എടുക്കുന്നവർക്ക് കൂടിയ തുക നൽകി ടിക്കറ്റ് എടുക്കേണ്ടിവരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല