സ്വന്തം ലേഖകൻ: അതിവേഗ വാഹനമായ ഹൈപ്പർലൂപ്പിൽ 2030ഓടെ യാത്ര സാധ്യമാക്കാനൊരുങ്ങി യുഎഇ. യാത്രക്കാരെ കയറ്റിയുള്ള 500 മീറ്റർ പരീക്ഷണയോട്ടം യുഎസിലെ ലാസ് വെഗസിൽ വിജയകരമായി പൂർത്തിയാക്കിയതോടെ പദ്ധതി യാഥാർഥ്യത്തിലേക്കുള്ള വേഗം കൂടി. ഹൈപ്പർലൂപ് ചീഫ് ടെക്നോളജി ഓഫിസർ ജോഷ് ഗീഗൽ, പാസഞ്ചർ എക്സ്പീരിയൻസ് ഡയറക്ടർ സാറ ലൂച്ചിയൻ എന്നിവരായിരുന്നു ആദ്യ യാത്രക്കാർ.
ലോസ് ഏഞ്ചൽസിലെ ഹൈപ്പർലൂപ് ട്രാൻസ്‌പോർട്ടേഷൻ ടെക്‌നോളജിസ് നിർമിച്ച പാസഞ്ചർ പോഡിൽ 30 പേർക്കു യാത്ര ചെയ്യാം. യാത്രക്കാരുടെ സുരക്ഷ, സൗകര്യം, വിനോദം എന്നിവ ഉറപ്പാക്കി നൂതന സാങ്കേതിക വിദ്യയിൽ നിർമിച്ച പോഡിന്റെ ചിത്രവും കഴിഞ്ഞ ദിവസം പുറത്തുവിട്ടു.
കാറിൽ ഒന്നര മണിക്കൂർ യാത്രാദൈർഘ്യമുള്ള ദുബായ്–അബുദാബി യാത്ര ഹൈപ്പർലൂപ്പിൽ 12 മിനിറ്റുകൊണ്ടു പിന്നിടും. ഫുജൈറയിലെത്താനും 12 മിനിറ്റു മതി. അബുദാബിയിൽ നിന്നു ദുബായിലേക്കുള്ള 150 കിലോമീറ്റർ ഹൈപ്പർലൂപ് പാതയുടെ ആദ്യഘട്ടം ൈവകാതെ പൂർത്തിയാകും. പ്രത്യേകമായി രൂപകൽപന ചെയ്ത ടണലിലൂടെയാണു യാത്ര.
വായുരഹിത കുഴലിൽ കാന്തികശക്തി ഉപയോഗിച്ച് കാബിനെ അതിവേഗത്തിൽ മുന്നോട്ടു ചലിപ്പിക്കുന്നു. വായുരഹിത സംവിധാനത്തിൽ ഒരു വസ്തുവിനെ പ്രതലത്തിൽ നിന്നുയർത്തി ശരവേഗത്തിൽ മുന്നോട്ടു നീക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഓരോ യാത്രക്കാരനുമായും വ്യക്തിഗത ആശയവിനിമയത്തിനുള്ള സംവിധാനവുമുണ്ട്.
ക്രമീകരിക്കാവുന്ന മൈക്രോക്ലൈമേറ്റ് നിയന്ത്രണ സംവിധാനം, ക്യാമറ, വ്യക്തിഗത ടച്ച്‌സ്‌ക്രീൻ ടാബ്‌ലറ്റ്, വയർലെസ് ചാർജിങ് സൗകര്യങ്ങളുമുണ്ടാകും. പോഡിൽ ഒരു ലഘുഭക്ഷണ ബാറും ലഗേജ് റാക്കുകളും ഒരു ടോയ്‌ലറ്റും വരെ ഒരുക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല