സ്വന്തം ലേഖകൻ: ഒമിക്രോൺ വ്യാപനത്തെ തുടർന്ന് നിയന്ത്രണങ്ങൾ കർശനമാക്കി ഹോംങ്കോങ്. ഇന്ത്യ ഉൾപ്പെടെ എട്ടു രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവിസുകൾക്ക് വിലക്കേർപ്പെടുത്തി. ആസ്ട്രേലിയ, കാനഡ, ഫ്രാൻസ്, പാകിസ്താൻ, ഫിലിപ്പൈൻസ്, യുകെ, യുഎസ് എന്നിവയാണ് വിലക്കേർപ്പെടുത്തിയ മറ്റു രാജ്യങ്ങൾ. വെള്ളിയാഴ്ച അർധരാത്രി മുതൽ രണ്ടാഴ്ചത്തേക്കാണ് വിലക്ക്.
ചൊവ്വാഴ്ച വൈകീട്ട് ഹോംങ്കോങ്ങിൽ 114 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതിൽ ഭൂരിഭാഗവും വിമാന യാത്രക്കാരാണ്. മറ്റു രാജ്യങ്ങളിൽനിന്ന് മടങ്ങിയെത്തുന്നവർക്ക് 21 ദിവസത്തെ കർശന ഹോട്ടൽ ക്വാറന്‍റീൻ നിലവിലുണ്ട്. ഇത്തരത്തിൽ ക്വാറന്‍റീനിൽ കഴിഞ്ഞവരിലാണ് രോഗബാധ കണ്ടെത്തിയത്. ബാറുകളും ജിംനേഷ്യങ്ങളും അടച്ചുപൂട്ടി. റസ്റ്റാറന്‍റിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതും അനുവദിക്കില്ല.
കോവിഡിന്‍റെ തുടക്കകാലത്ത് ചൈനക്ക് സമാനമായ കടുത്ത നിയന്ത്രണങ്ങൾ ഹോംങ്കോങ്ങിലും ഏർപ്പെടുത്തിയിരുന്നു. കത്തായ് പസഫിക് എയർലൈൻ ജീവനക്കാർക്കിടയിലും ഒമിക്രോൺ സ്ഥിരീകരിച്ചതോടെയാണ് എട്ടു രാജ്യങ്ങളൽ നിന്നുള്ള വിമാന സർവിസുകൾ വിലക്കിയത്. എട്ടു രാജ്യങ്ങളിൽനിന്നുള്ള യാത്ര വിമാനങ്ങൾക്ക് പ്രവേശന അനുമതിയില്ലെന്നും ഇവിടങ്ങളിൽ നിന്നുള്ളവരെ ഹോംങ്കോങ്ങിൽ പ്രവേശിപ്പിക്കില്ലെന്നും അധികൃതർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല