1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 26, 2022

സ്വന്തം ലേഖകൻ: കിന്റര്‍ഗാര്‍ട്ടന്‍ മുതലുള്ള മുഴുവന്‍ സ്‌കൂള്‍ ക്ലാസുകളും ഞായറാഴ്ച മുതല്‍ പുനരാരംഭിച്ച പശ്ചാത്തലത്തില്‍ കുട്ടികള്‍ക്കായുള്ള കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പുറത്തിറക്കി സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി അഥവാ വിഖായ. കുട്ടികളില്‍ കോവിഡ് പോസിറ്റീവ് ആകുന്നവര്‍, രോഗ ബാധ സംശയിക്കുന്നവര്‍ എന്നിവര്‍ക്കുള്ള പ്രത്യേക മാര്‍ഗ നിര്‍ദ്ദേശങ്ങളാണ് അധികൃതര്‍ പുറത്തിറക്കിയത്. സ്‌കൂളുകളില്‍ രോഗ വ്യാപനം ഫലപ്രദമായി തടയുകയെന്ന ലക്ഷ്യത്തോടെയാണിത്.

പുതിയ പെരുമാറ്റച്ചട്ടം അനുസരിച്ച്, ക്ലാസിലെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്ത ഒരു കുട്ടിക്ക് രോഗ ബാധയുണ്ടെന്ന് സംശയിച്ചാല്‍ ഉടന്‍ ടെസ്റ്റ് നടത്തണം. പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കില്‍ അക്കാര്യം സ്‌കൂളിനെ അറിയിക്കുകയും വേണം. മറ്റ് മരുന്നുകളൊന്നും കഴിക്കാതെ 24 മണിക്കൂറിനുള്ളില്‍ രോഗ ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതിരുന്നാല്‍ കുട്ടിക്ക് ക്ലാസ്സില്‍ തിരികെയെത്താം. എന്നാല്‍ ടെസ്റ്റ് ഫലം പോസിറ്റീവ് ആണെങ്കില്‍, ഇക്കാര്യം സ്‌കൂള്‍ അധികൃതരെയും ആരോഗ്യ വകുപ്പിനെയും അറിയിക്കണം.

ഇവരുമായി സമ്പര്‍ക്കത്തില്‍ വന്ന ക്ലാസ്സിലെ മറ്റു കുട്ടികളില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയണം. അഞ്ചാം ദിവസം റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തി ഫലം നെഗറ്റീവാണെങ്കില്‍ ക്വാറന്റൈന്‍ അവസാനിപ്പിക്കാം. അതേസമയം, 10 ദിവസത്തേക്ക് കോവിഡ് ലക്ഷണങ്ങള്‍ എന്തെങ്കിലും പ്രകടിപ്പിക്കുന്നുണ്ടോ എന്ന കാര്യം നിരീക്ഷണ വിധേയമാക്കണം. അതു കഴിഞ്ഞു മാത്രമേ ക്ലാസ്സുകള്‍ പുനരാരംഭിക്കൂ.

ഇങ്ങനെ കോവിഡ് പോസിറ്റീവ് കേസുകളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട വിദ്യാര്‍ഥികള്‍ വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാത്തവരാണെങ്കില്‍ അവരുടെ പട്ടിക തയ്യാറാക്കി സമീപത്തെ ആരോഗ്യ കേന്ദ്രത്തിലോ പബ്ലിക് ഹെല്‍ത്ത് വകുപ്പിലോ സമര്‍പ്പിക്കണം. അതേസമയം, പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ഒരേ ക്ലാസ്സില്‍ നിന്നുള്ളവരാണെങ്കില്‍ രണ്ടു മുതല്‍ അഞ്ച് ദിവസം വരെ ക്ലാസ്സ് നിര്‍ത്തിവയ്ക്കണം. രോഗ വ്യാപനത്തിന്റെ തോത് പരിഗണിച്ച് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരാണ് ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുക.

കോവിഡ് പോസിറ്റീവ് കേസുകളുമായി അടുത്ത സമ്പര്‍ക്കത്തില്‍ വന്നവര്‍ വ്യത്യസ്ത ക്ലാസ്സുകളില്‍ നിന്നുള്ളവരാണെങ്കില്‍ ആ ക്ലാസ്സുകള്‍ രണ്ടു മുതല്‍ അഞ്ച് വരെ ദിവസം അടച്ചിടും. ക്ലാസ്സിലെ കുട്ടികളുടെ ക്വാറന്റൈന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തീരുമാനിക്കും. അതേസമയം, കോവിഡ് പോസിറ്റീവ് രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ അവര്‍ പരിശോധന നടത്തേണ്ടതുള്ളൂ എന്നും അധികൃതര്‍ വ്യക്തമാക്കി.

ക്ലാസ്സുകളില്‍ കോവിഡ് രോഗ വ്യാപനം ഉണ്ടാവാതിരിക്കാന്‍ ശക്തതായ നടപടികളാണ് വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകള്‍ കൈക്കൊണ്ടിരിക്കുന്നത്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സ്‌കൂളുകളില്‍ പ്രഭാത അസംബ്ലികളും സ്‌കൂള്‍ കാന്റീനുകളും ഒഴിവാക്കിയിട്ടുണ്ട്. സാമൂഹിക അകലം പാലിച്ചും മാസ്‌ക്ക് ധരിച്ചും മാത്രമേ ക്ലാസ്സില്‍ ഇരിക്കാന്‍ പാടുള്ളൂ എന്നും നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്.

ഇതിന് അനുസൃതമായാണ് അധികൃതര്‍ ക്ലാസ്സുകള്‍ സംവിധാനിച്ചിരിക്കുന്നത്. അധ്യാപകരും മറ്റ് ജീവനക്കാരും കൃത്യമായി മാസ്‌ക്ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കുകയും വേണം. കോവിഡ് പോസിറ്റീവ് കേസുകള്‍ കണ്ടെത്തുന്നതിനായി വിപുലമായ പരിശോധനാ, നിരീക്ഷണ സംവിധാനവും സ്‌കൂളുകളില്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.